ഡൽഹി അ'സോൾട്ട്';തകർത്തടിച്ച് ഫിൽ സാൾട്ട്; ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകർത്ത് കാപിറ്റൽസ്

ബാംഗ്ലൂർ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 20 പന്ത് ബാക്കിനിൽക്കെ ഏഴു വിക്കറ്റിനാണ് ആതിഥേയർ മറികടന്നത്.

Update: 2023-05-06 18:35 GMT
Editor : banuisahak | By : Web Desk

ന്യൂഡൽഹി: ഡൽഹിയുടെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിന്റെ മാരക ബാറ്റിങ് പ്രഹരത്തിൽ തകർന്നടിഞ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. തുടർതോൽവികളിൽ ഗതികിട്ടാതെ അലഞ്ഞ ഡൽഹി കാപ്പിറ്റൽസിന് ഒടുവിൽ സ്വന്തം തട്ടകത്തിൽ ആശ്വാസജയം. ബാംഗ്ലൂർ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 20 പന്ത് ബാക്കിനിൽക്കെ ഏഴു വിക്കറ്റിനാണ് ആതിഥേയർ മറികടന്നത്.

മറുപടി ബാറ്റിങ്ങിൽ സീസണിലെ പതിവ് ശീലം വിട്ട് നായകൻ ഡേവിഡ് വാർണർ കാണിച്ച ആക്രമണ മനോഭാവം വിജയറണ് വരെ ഡൽഹി ഇന്നിങ്‌സിൽ കാണാമായിരുന്നു. വാർണർ 12 പന്തിൽ 22 റൺസ് എടുത്ത് പുറത്തായെങ്കിലും സാൽറ്റും മൂന്നാമനായി എത്തിയ മിച്ചൽ മാർഷും ടീമിനെ കാലിടറാതെ മുന്നോട്ട് നയിച്ചു. എത്രയും വേഗം കളി തീർക്കാനുള്ള തിടുക്കത്തിൽ മാർഷും(17 പന്തിൽ 26) ഇടയ്ക്ക് വീണെങ്കിലും സാൾട്ട് കളി കൈവിടാതെ ഒടുക്കം വരെ കാത്തു. നാലാം നമ്പറിലെത്തിയ റൈലി റൂസോയും ഇന്നിങ്സിന്റെ താളത്തിനൊത്ത് തുടർന്ന് കളി തുടർന്നു. ഒടുവിൽ വിജയത്തിന് ഏതാനും റൺസ് അകലെ സാൾട്ട് വീഴുമ്പോൾ 45 പന്തിൽ 87 റൺസ് അടിച്ചുകൂട്ടിയിരുന്നു താരം. ആറു സിക്സറും എട്ട് ഫോറും പറത്തിയായിരുന്നു വെടിക്കെട്ട് ഷോ അവസാനിപ്പിച്ചത്. റൂസോ 22 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു.

Advertising
Advertising

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് ലഭിച്ച ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകനും കോഹ്ലിയും ചേർന്ന് പവർപ്ലേയിൽ ടീമിന് മികച്ച തുടക്കവും നൽകി. ഒരറ്റത്ത് നാട്ടുകാരൻ കോഹ്ലിയെ കാഴ്ചക്കാരനാക്കി തകർത്തുകളിച്ച ഡുപ്ലെസി അർധസെഞ്ച്വറിക്കു തൊട്ടരികെ വീണു. 32 പന്തിൽ ഒരു സിക്‌സും അഞ്ചു ഫോറും പറത്തി 45 റൺസെടുത്ത താരം മിച്ചൽ മാർഷിന്റെ പന്തിലാണ് വീണത്.

തുടർന്ന് ലോംറോറുമായി ചേർന്ന് കോഹ്ലി ടീം സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. ഏറെ പന്ത് നേരിട്ടാണെങ്കിലും സ്വന്തം മണ്ണിൽ ദീർഘനാളിനുശേഷം അർധസെഞ്ച്വറി കുറിക്കാനും സൂപ്പർ താരത്തിനായി. ഇതോടൊപ്പം ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനുമായി കോഹ്ലി. ഐ.പി.എല്ലിൽ 7,000 റൺസ് പിന്നിടുന്ന ആദ്യ താരമായിരിക്കുകയാണ് കോഹ്ലി. മുകേഷ് കുമാറിന്റെ പന്തിൽ ഖലീൽ അഹ്മദ് പിടിച്ച് പുറത്താകുമ്പോൾ 46 പന്തിൽ അഞ്ച് ബൗണ്ടറിയുമായി 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

തുടർന്നങ്ങോട്ടായിരുന്നു ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്. 29 പന്തിൽ 54 റൺസുമായി യുവതാരം പുറത്താകാതെ നിന്നു. മൂന്ന് സിക്‌സറും ആറ് ഫോറും ലോംറോറിന്റെ ഇന്നിങ്‌സിനു മിഴിവേകി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News