സഞ്ജുവിന്‍റെ മനോഭാവം ശരിയല്ല, സെലക്ടര്‍മാരുടെ തീരുമാനമാണ് ശരി: ശ്രീശാന്ത്

'' 10 വർഷമായി സഞ്ജു ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. എന്നാല്‍ ഇക്കാലയളവിൽ മൂന്ന് സെഞ്ച്വറികൾ നേടി എന്നല്ലാതെ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവക്കാൻ അവനായിട്ടില്ല''

Update: 2023-09-26 11:10 GMT
Advertising

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ സെലക്ടർമാരുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്.  ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതും മോശം മനോഭാവവുമാണ് സഞ്ജു ടീമില്‍ ഇടപിടിക്കാതെ പോയതിന് കാരണമെന്ന്  ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്‍റെ പ്രതികരണം.

'' സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം ശരിയാണ്.ഹർഷ ബോഗ്ലെ, ഗവാസ്‌കർ, രവിശാസ്ത്രി തുടങ്ങിയവരൊക്കെ സഞ്ജുവിനെ ഓവർ റേറ്റ് ചെയ്യുകയാണ്. സഞ്ജു പ്രതിഭയുള്ള കളിക്കാരനാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാല്‍ അവന്‍ അവന്‍റെ മനോഭാവം മാറ്റണം. പരിചയസമ്പന്നര്‍  പിച്ച് അനുസരിച്ച് കളിക്കാൻ  ആവശ്യപ്പെടുമ്പോൾ സഞ്ജു അത് ചെവികൊളളാറില്ല''- ശ്രീശാന്ത് പറഞ്ഞു. 

സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്ന് താനടക്കമുള്ളവർ  പറയാറുണ്ടെന്നും എന്നാൽ ഇപ്പോഴത് പറയാനാകില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. അയർലന്റിനെതിരെയും വിൻഡീസിനെതിരെയുമൊക്കെ ശ്രീശാന്തിന് നിരവധി അവസരങ്ങൾ ലഭിച്ച് കഴിഞ്ഞു. ഇനി അവസരം ലഭിച്ചില്ലെന്ന് പറയാനാകില്ല. 10 വർഷമായി സഞ്ജു ഐ.പി.എല്ലിൽ കളിക്കുന്നുണ്ടെന്നും എന്നാല്‍ ഇക്കാലയളവിൽ മൂന്ന് സെഞ്ച്വറികൾ നേടി എന്നല്ലാതെ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവക്കാൻ അദ്ദേഹത്തിനായിട്ടില്ല എന്നും ശ്രീശാന്ത് പറഞ്ഞു.

 സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് ന്യായീകരണവുമായി കഴിഞ്ഞ ദിവസം  മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും രംഗത്ത് വന്നിരുന്നു.  രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ടീമില്‍ ഉള്ളതിനാലാണ് സഞ്ജുവിന് ടീമില്‍ ഇടംലഭിക്കാതെ പോയത് എന്ന് ഹര്‍ഭജന്‍ പറഞ്ഞു.

''സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. ഏകദിനത്തിൽ 55 ബാറ്റിങ് ശരാശരി ഉണ്ടായിട്ടും ടീമിൽ നിന്ന് തഴയപ്പെടുന്നത് വിചിത്രമാണ്. എന്നാൽ നേരത്തേ തന്നെ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാലാണ് സഞ്ജുവിന് ടീമിൽ ഇടംലഭിക്കാത്തത് എന്ന് എനിക്ക് തോന്നുന്നു. കെ.എൽ രാഹുലും ഇഷാൻ കിഷനും ലോകകപ്പ് ടീമിലുണ്ടല്ലോ"- ഹര്‍ഭജന്‍ പറഞ്ഞു.

ഏകദിനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും സഞ്ജുവിനെ നിരന്തരം തഴയുന്നതിന്റെ യുക്തി എന്താണെന്നാണ് ആരാധകർ ഇപ്പോഴും ചോദിക്കുന്നത്. മറുവശത്ത്, നിരവധി തവണ അവസരം ലഭിച്ചിട്ടും സൂര്യകുമാർ യാദവ് എല്ലാ ടീമുകളിലും ഇടംകണ്ടെത്തുന്നു. ഒറ്റ ഏകദിനം മാത്രം കളിച്ച തിലക് വർമയെയും നിരവധി തവണ അവസരം ലഭിച്ചിട്ടും മികവ് തെളിയിക്കാനാകാത്ത ഋതുരാജ് ഗെയ്ക്ക്‌വാദിനെയും വീണ്ടും ടീമിലെടുക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ രണ്ടാം നിര ടീമിൽ പോലും ഇടം ലഭിക്കാതിരിക്കാൻ മാത്രം എന്തുതെറ്റാണ് സഞ്ജു ചെയ്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ 27 മത്സരങ്ങളിൽ നിന്നായി സൂര്യ കുമാര്‍ യാദവിന്‍റെ ബാറ്റിങ് ആവറേജ് വെറും 24 ആണ്. ഒരു അർധ സെഞ്ച്വറി പോലും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടില്ല. ഏഷ്യാ കപ്പില്‍ അവസരം ലഭിച്ചപ്പോഴും താരം ആരാധകരെ നിരാശപ്പെടുത്തി.

2014ൽ ടീമിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആകെ 13 ഏകദിനങ്ങളിലാണ് ഇന്ത്യക്ക് വേണ്ടി സഞ്ജുവിന് കളിക്കാനായത്. അതും വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ. ഇതിൽനിന്ന് 104 സ്‌ട്രൈക്ക്‌റേറ്റിൽ 55 ശരാശരിയുമുണ്ട് സഞ്ജുവിന്. കഴിഞ്ഞ ആഗസ്റ്റിൽ അയർലൻഡിനെതിരെ കളിച്ച അവസാന മത്സരത്തിലും 40 റൺസെടുത്തിരുന്നു താരം.

സഞ്ജു സാംസണെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ പരിഗണിക്കണമായിരുന്നോ എന്ന വിഷയത്തില്‍ പ്രമുഖ സ്പോര്‍ട്സ് ചാനല്‍ ഗ്രൂപ്പായ സ്റ്റാർ സ്പോർട്സ് ഈ അടുത്തിടെ നടത്തിയ സർവ്വേ വൈറലായിരുന്നു. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിനിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ സഞ്ജുവിന് അനുകൂലമായാണ് വലിയൊരു വിഭാഗം ആളുകളും പ്രതികരിച്ചത്. പോൾ ചെയ്യപ്പെട്ട വോട്ടുകളിൽ 76% ആളുകളും സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് പ്രതികരിച്ചു. 24 ശതമാനം ആളുകൾ മാത്രമാണ് സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമർഹിക്കുന്നില്ല എന്ന് കരുതുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News