നിസാരം; ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

അയര്‍ലന്‍റിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

Update: 2024-06-05 17:34 GMT

ന്യൂയോര്‍ക്ക്: ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും ബാറ്റും പന്തുമായി കളം നിറഞ്ഞപ്പോൾ ടി 20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. അയർലന്റിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. അയർലന്റ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം ഇന്ത്യ ഏഴ് ഓവര്‍ ബാക്കി നിൽക്കേ മറികടന്നു.  രോഹിത് ശർമ അർധ സെഞ്ച്വറി കുറിച്ചപ്പോള്‍  ഹർദിക് പാണ്ഡ്യയാണ് മൂന്ന് വിക്കറ്റുമായി ഐറിഷ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

മറുപടി ബാറ്റിങ്ങിൽ മൂന്നാം ഓവറിൽ തന്നെ ഓപ്പണർ വിരാട് കോഹ്ലിയെ ഒരു റണ്ണിന് പുറത്താക്കി അയർലന്റ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും രോഹിതും ഋഷബ് പന്തും ചേർന്ന് ഇന്ത്യൻ വിജയം എളുപ്പമാക്കി. രോഹിത് 37 പന്തിൽ 4 ഫോറും 3 സിക്‌സും സഹിതമാണ് അർധ സെഞ്ച്വറി കുറിച്ചത്. ഋഷബ് പന്ത് 26 പന്തിൽ 36 റൺസുമായി പുറത്താവാതെ നിന്നു. സൂര്യകുമാര്‍ യാദവാണ് പുറത്തായ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. 

Advertising
Advertising

നേരത്തേ ടോസ് നേടിയ ഇന്ത്യ അയർലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരി വക്കും വിധമായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനം. ഐറിഷ് പട 15 ഓവറില്‍ വെറും 96 റൺസിന് കൂടാരം കയറി.  മൂന്നാം ഓവറിൽ ഓപ്പണർമാരെ വീഴ്ത്തി അർഷദീപ് സിങ്ങാണ് ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ നൽകിയത്. ഓവറിലെ ആദ്യ പന്തിൽ സ്റ്റിർലിങ്ങിനെ പന്തിന്റെ കയ്യിലെത്തിച്ച അർഷദീപ് അവസാന പന്തിൽ ബാൾബിർനിയെ ബൗൾഡാക്കി.  ലോർക്കാൻ ടക്കറിന്റെ കുറ്റി തെറിപ്പിച്ച് ഏഴാം ഓവറിൽ ഹർദിക് പാണ്ഡ്യ വരവറിയിച്ചു. അടുത്ത ഓവറിൽ ഹാരി ടെക്ടറെ ബുംറ കോഹ്ലിയുടെ കയ്യിലെത്തിച്ചു. ഒമ്പതാം ഓവറിൽ കുർട്ടിസ് കാംഫർ ഹർദികിന്റെ പന്തിൽ വീണു. പിന്നെയെല്ലാം ചടങ്ങുകളായിരുന്നു. കൃത്യമായ ഇടവേളകളിൽ ഐറിഷ് ബാറ്റർമാർ മുഴുവൻ പേരും കൂടാരം കയറി.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗാരെത് ഡിലാനിയാണ് അയര്‍ലന്‍റിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 14 പന്തില്‍ 26 റണ്‍സെടുത്ത ഡിലാനിയാണ് അയര്‍ലന്‍റിന്‍റെ ടോപ് സ്കോറര്‍. ഏഴ് അയര്‍ലന്‍റ് ബാറ്റര്‍മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്.  ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News