രാജ്യദ്രോഹക്കേസിൽ തരൂരിന്‍റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് സുപ്രിം കോടതി തടഞ്ഞു

ഹരജി രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്

Update: 2021-02-09 06:41 GMT

യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹക്കേസിൽ ശശി തരൂരിന്‍റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് സുപ്രിം കോടതി തടഞ്ഞു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്. തരൂർ, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ, വിനോദ് കെ ജോസ് അടക്കമുള്ളവർക്ക് എതിരെ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ആണ് സുപ്രീം കോടതിയുടെ സ്റ്റേ. 2 ആഴ്ചത്തേക്ക് ആണ് സ്റ്റേ. ഹരജിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എം.പിയും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്കെതിരെയുള്ള കേസുകൾ ബാലിശമാണെന്ന് കോടതിയെ അറിയിച്ചു.

Advertising
Advertising

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന് തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തെന്ന് എഫ്ഐആറിലുണ്ട്. ഇത് ചെങ്കോട്ടയിലെത്തി കൊടി ഉയര്‍ത്താന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.

സാമൂഹിക പ്രവര്‍ത്തകനായ ബി.എസ് രാകേഷ് നല്‍കിയ പരാതിയിലാണ് കര്‍ണാടകയില്‍ തരൂരിനെതിരെ കേസെടുത്തിട്ടുള്ളത്. പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും സമാന സംഭവത്തില്‍ തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

Tags:    

Similar News