വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ വോട്ടര്‍മാര്‍ ആരെ തുണക്കുമെന്നത് ഇനി കാത്തിരുന്നു തന്നെ കാണണം.

Update: 2019-04-21 02:30 GMT
Advertising

പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വടകരയില്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. അക്രമ രാഷ്ട്രീയമെന്ന പ്രചരണായുധം ജനങ്ങള്‍ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാല്‍ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമമൊരുക്കി ഇതിനെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.

Full View

ഇടതു ശക്തി കേന്ദ്രങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍റെ പര്യടനം. അക്രമരാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് മുരളീധരനുള്ളത്. ഇടതു മുന്നണി സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമമൊന്നും വടകരയില്‍ വിലപ്പോകില്ലെന്ന് മുരളി പറഞ്ഞു.

യു.ഡി.എഫിന്‍റെ ആരോപണങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറഞ്ഞാണ് ഇടതു സ്ഥാനാര്‍ഥി പി.ജയരാജന്‍ അവസാനഘട്ട പ്രചാരണം കൊഴുപ്പിക്കുന്നത്. സ്വീകരണമൊരുക്കി കാത്തു നില്‍ക്കുന്നവര്‍ക്കൊപ്പം കുശലം പറഞ്ഞ് അടുത്ത വേദിയിലേക്ക്. വടകര ഇക്കുറി ഇടത്തേക്ക് ചായുമെന്ന കാര്യത്തില്‍ ജയരാജന് സംശയമില്ല.

എന്‍.ഡി.എ സ്ഥാനാര്‍ഥി വി.കെ സജീവനും അവസാന ഘട്ട പ്രചരണത്തില്‍ സജീവമാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ വോട്ടര്‍മാര്‍ ആരെ തുണക്കുമെന്നത് ഇനി കാത്തിരുന്നു തന്നെ കാണണം.

Tags:    

Similar News