ഓസ്‌ട്രേലിയയിലെ അഞ്ച് ഡോളറില്‍ നിന്നും എലിസബത്ത് രാജ്ഞിയുടെ ചിത്രം ഒഴിവാക്കും

രാജ്ഞിക്ക് പകരം നിലവിലെ രാജാവ് ചാള്‍സ് മൂന്നാമന്‍റെ ചിത്രം വയ്‌ക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നും ട്രഷറി അസിസ്റ്റന്‍റ് മന്ത്രി ആന്‍ഡ്രൂ ലീ ചൊവ്വാഴ്ച അറിയിച്ചു.

Update: 2022-09-15 04:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

സിഡ്നി: എലിസബത്ത് രാജ്ഞിയുടെ ചിത്രം കറന്‍സിയില്‍ നിന്ന് മാറ്റാന്‍ ഓസ്‌ട്രേലിയയുടെ തീരുമാനം. അഞ്ചു ഡോളറിന്‍റെ നോട്ടിലുള്ള രാജ്ഞിയുടെ ചിത്രമാണ് മാറ്റുക. രാജ്ഞിക്ക് പകരം നിലവിലെ രാജാവ് ചാള്‍സ് മൂന്നാമന്‍റെ ചിത്രം വയ്‌ക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നും ട്രഷറി അസിസ്റ്റന്‍റ് മന്ത്രി ആന്‍ഡ്രൂ ലീ ചൊവ്വാഴ്ച അറിയിച്ചു.

ഓസ്ട്രേലിയയുടെ സ്വന്തം നേതാക്കളുടെ ചിത്രമാകും ഇനി മുതല്‍ കറന്‍സിയില്‍ അച്ചടിക്കുക. ഇതിനായുള്ള ചര്‍ച്ച ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നിയമപ്രകാരം നാണയങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിര്‍ബന്ധമാണ്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായിട്ടായിരുന്നു അവരുടെ ചിത്രം അഞ്ചു ഡോളര്‍ നോട്ടുകളില്‍ ആലേഖനം ചെയ്തത്. എന്നാല്‍ അഞ്ച് ഡോളര്‍ നോട്ടില്‍ ഒരു ഓസ്ട്രേലിയന്‍ ഉണ്ടായിരിക്കണമോ എന്നതിലേക്ക് ഇതുവരെ ശ്രദ്ധ തിരിയേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് പറഞ്ഞു. "ഇത് അൽപം ബഹുമാനം ആവശ്യമുള്ള സമയമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഈ പ്രശ്നങ്ങൾ ഉചിതമായി, ക്രമമായ രീതിയിൽ, മാന്യമായ രീതിയിൽ കൈകാര്യം ചെയ്യും." അല്‍ബാനീസ് കൂട്ടിച്ചേര്‍ത്തു.

2023ൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമയുള്ള നാണയങ്ങൾ വിതരണം ചെയ്യില്ലെന്ന് ഓസ്ട്രേലിയയിലെ ഏക നാണയ നിർമാതാക്കളായ റോയൽ ഓസ്‌ട്രേലിയൻ മിന്‍റ് ചൊവ്വാഴ്ച അറിയിച്ചു.1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനു ശേഷം ഏകദേശം 15 ബില്യൺ നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം എലിസബത്തിന്‍റെ മരണത്തോടെ ഓസ്‌ട്രേലിയയെ ബ്രിട്ടീഷ് രാജഭരണത്തിനു കീഴിലുള്ള രാജ്യമെന്ന പദവിയില്‍നിന്ന് മുക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ എം. പിമാര്‍ ചൊവ്വാഴ്ച പുതിയ ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചപ്പോഴും ഓസ്‌ട്രേലിയന്‍ റിപ്പബ്ലിക് എന്ന ആവശ്യം ഉയര്‍ന്നു. രാജ്യത്തലവനായി ഓസ്‌ട്രേലിയന്‍ പ്രസിഡന്‍റ് വേണമെന്നാണ് രാജ്യത്തെ മധ്യ ഇടതു സര്‍ക്കാരിന്‍റെ നിലപാട്. അതേസമയം, പാപ്പുവ ഗിനിയയില്‍ ചാള്‍സ് മൂന്നാമനെ രാജ്യത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News