'ഫലസ്തീനീകളെ... എന്റെ നാട് നിങ്ങൾക്കൊപ്പം, സംസ്‌കാരവും ജീവനും സംരക്ഷിക്കൂ'; പിന്തുണയുമായി ചെഗുവേരയുടെ മകൾ

സന്ദേശം മീം മാഗസിനാണ് എക്‌സിലൂടെ പുറത്തുവിട്ടത്

Update: 2023-11-03 12:59 GMT
Advertising

ഫലസ്തീനിൽ ഇസ്രായേൽ അതിക്രമം തുടരുന്ന സാഹചര്യത്തിൽ അവർക്ക് പിന്തുണ നൽകിയും അറബ് ജനതയ്ക്ക് സന്ദേശം നൽകിയും ചെഗുവേരയുടെ മകൾ അലീഡ ഗുവേര. പ്രസംഗത്തിലൂടെ അറബ് ജനതയ്ക്ക് അവർ നൽകിയ സന്ദേശം മീം മാഗസിനാണ് എക്‌സിലൂടെ (ട്വിറ്റർ) പുറത്തുവിട്ടത്.

'ഞങ്ങൾ മൈലുകൾക്കപ്പുറത്താണ്, നിങ്ങളാണ് അവിടെയുള്ളത്. നിങ്ങൾ എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. നാളെ നിങ്ങളുടെ ഊഴമായേക്കും. അതിനാൽ ഒന്നിച്ച് നിന്ന് നിങ്ങളുടെ രക്തവും ജീവിതവും സംസ്‌കാരവും സംരക്ഷിക്കുക. ഫലസ്തീനികളോട് പറയട്ടെ: ക്ഷമിക്കണം, എന്റെ നാട് നിങ്ങൾക്കൊപ്പമാണ്, ഐക്യദാർഢ്യം വാക്കിലല്ല. പ്രവൃത്തിയിലാണ്' മീം മാഗസിൻ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 9061 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. ഇതിൽ 3760 പേരും കുഞ്ഞുങ്ങളാണ്. 2,326 സ്ത്രീകളും 2975 പുരുഷൻമാരും മരിച്ചവരിൽ ഉൾപ്പെട്ടതായും വ്യാഴാഴ്ച പുറത്തുവിട്ട കണക്കിൽ പറഞ്ഞു. 32000 പേർക്ക് പരിക്കേറ്റതായി മന്ത്രാലയ വക്താവ് അഷ്റഫ് അൽ-ഖുദ്ര ഗാസ സിറ്റിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗസ്സയിൽ 2060 പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഇസ്രായേൽ ആക്രമണത്തിൽ 135 ഡോക്ടർമാർ കൊല്ലപ്പെടുകയും 25 ആംബുലൻസുകൾ നശിപ്പിക്കുകയും ചെയ്തു,' അൽ-ഖുദ്ര കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ സൈന്യം ഗസ്സയിലെ നൂറിലധികം ആരോഗ്യകേന്ദ്രങ്ങളാണ് തകർത്തത്. ഇസ്രായേൽ ആക്രമണവും ഇന്ധനക്ഷാമവും കാരണം 16 ആശുപത്രികളുടെയും 32 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളുടെയും പ്രവർത്തനം തകരാറിലായി. ഇന്ധന ക്ഷാമത്തിനിടയിൽ ഒരു 'ആരോഗ്യ ദുരന്തം' ഉണ്ടാകുമെന്ന് വക്താവ് മുന്നറിയിപ്പ് നൽകി. ഇത് വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ഹോസ്പിറ്റലിലെ പ്രധാന ജനറേറ്റർ നിർത്താൻ നിർബന്ധിതരാക്കി.

അതേസമയം ഗസ്സ സിറ്റിയിലെ അൽ-ഷിഫ ഹോസ്പിറ്റലിലെ പ്രധാന ജനറേറ്റർ നിർത്താൻ പോവുകയാണെന്നാണ് റിപ്പോർട്ട്. ഇസ്രായേലിൻറെ വ്യോമ, കര ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 9,061 ഫലസ്തീനികളും 1,538-ലധികം ഇസ്രായേലികളും ഉൾപ്പെടെ 10,600 ഓളം പേരാണ് യുദ്ധത്തിൽ ആകെ കൊല്ലപ്പെട്ടത്.

Che Guevara's daughter, Alida Guevara, supported Palestine and sent a message to the Arab people in the face of continued Israeli attacks on Palestine.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News