തന്‍റെ വാദം ശരി, വൈറസ് ചോര്‍ന്നത് ചൈനീസ് ലാബില്‍ നിന്ന്: ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം.

Update: 2021-06-04 10:38 GMT
Advertising

കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്ന് പടര്‍ന്നതാണെന്ന തന്‍റെ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ചൈന, അവര്‍ മൂലം ഉണ്ടായ മരണങ്ങള്‍ക്കും നാശത്തിനും പകരമായി ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ട്രംപ് പറഞ്ഞു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

"ശത്രുവായി പറയപ്പെടുന്നവർ പോലും ഇപ്പോൾ ഞാൻ പറഞ്ഞത് ശരിവെക്കുകയാണ്. കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളുടെയും മരണങ്ങളുടെയും ഉത്തരവാദിത്തം ചൈനയുടെ മേൽ ചുമത്തണം. യു.എസിനും ലോകരാഷ്ട്രങ്ങൾക്കുമായി ചൈന 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം,"ട്രംപ് വ്യക്തമാക്കി. വൈറസ് ചൈന നിർമിച്ചതാണെന്ന ആരോപണം ട്രംപ് തുടക്കം മുതൽക്കേ ഉയർത്തിയിരുന്നു. അദ്ദേഹത്തിന്‍റെ 'ചൈനീസ് വൈറസ്' എന്ന പ്രയോഗം വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയതുമാണ്. 

ചൈനയിലെ ലാബിൽ നിന്നാണ് സാർസ് കോവ്-2 വൈറസ് പുറത്തുവന്നതെന്ന് ബ്രിട്ടീഷ് ഗവേഷകരാണ് ഏറ്റവുമൊടുവിലായി വാദമുയർത്തിയത്. വവ്വാലുകളിൽ നിന്നാണ് വൈറസ് ബാധയെന്ന് പിന്നീട് വരുത്തിത്തീർക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാൽ, ലാബിലുണ്ടായതാണ് എന്ന വാദം ലോകാരോഗ്യ സംഘടന നേരത്തെ തള്ളിയിരുന്നു. 

അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികളോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിട്ടുണ്ട്. ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറുമായ ഡോ. ആന്തണി ഫൗച്ചിയും പുനരന്വേഷണം വേണമെന്ന് ഡബ്ല്യു.എച്ച്.ഒ.യോട് അഭ്യര്‍ഥിച്ചിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News