ധാക്ക വിമാനദുരന്തം: ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയരുന്നു

എഫ്-7 ബിജിഐ ജെറ്റാണ് ധാക്കയിലെ മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്

Update: 2025-07-22 08:29 GMT
Editor : Lissy P | By : Web Desk

ധാക്ക: ധാക്കയില്‍ തകര്‍ന്നുവീണ ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം ചൈനീസ് നിർമ്മിതം. തിങ്കളാഴ്ച പതിവ് പരിശീലന പറക്കലിനിടെ എഫ്-7 ബിജിഐ യുദ്ധവിമാനം ധാക്കയിലെ ഉത്തര പ്രദേശത്തെ മൈൽസ്റ്റോൺ സ്കൂളിലേക്കും കോളേജിലേക്കും ഇടിച്ചുകയറി 19 പേർ കൊല്ലപ്പെടുകയും നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെ 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. പൈലറ്റ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് മുഹമ്മദ് തൗകിർ ഇസ്‍ലാമും സംഭവത്തിൽ കൊല്ലപ്പെട്ടു. അപകടത്തിന് പിന്നാലെ ചൈനീസ് നിർമ്മിത സൈനിക വിമാനങ്ങളുടെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്.

Advertising
Advertising

എഫ്-7 ബിജിഐ ജെറ്റ്, ധാക്കയിലെ ഉത്തര പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജ് കാമ്പസിലേക്ക് ഇടിച്ചുകയറിയത്. വിദ്യാർഥികളും രക്ഷിതാക്കളും പൈലറ്റുമടക്കമുള്ളവരാണ് അപകടത്തിൽ പരിച്ചത്.പരിക്കേറ്റ 170-ലധികം പേരിൽ അധികവും വിദ്യാർഥികളാണെന്ന് സൈന്യത്തിന്റെയും അഗ്‌നിശമന സേനയുടെയും കണക്കുകൾ പറയുന്നു.അഹമ്മദാബാദ് ദുരന്തത്തിലേത് പോലെ പറന്നുയർന്ന ഉടനെയാണ് വ്യോമസേനയുടെ വിമാനം തകർത്ത് തൊട്ടടുത്തുള്ള സ്‌കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്. പ്രാദേശിക സമയം ഉച്ചക്ക് 1:06 ന് പറന്നുയർന്ന ജെറ്റ് ഉടൻ തകർന്നുവീഴുകയായിരുന്നുവെന്ന് ബംഗ്ലാദേശ് സൈന്യം അറിയിച്ചു.

2011-ലാണ് ചൈനയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് ഈ ജെറ്റുകളിൽ 16 എണ്ണം സ്വന്തമാക്കിയത്.2013-ഓടെ മുഴുവന്‍ യുദ്ധവിമാനങ്ങളും ഇറക്കുമതി ചെയ്തു. പൈലറ്റ് പരിശീലനത്തിനും ഹ്രസ്വ-ദൂര ദൗത്യങ്ങൾക്കുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. . വ്യോമസേനയെ ആധുനികവൽക്കരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ബംഗ്ലാദേശ് ജെറ്റുകൾ സ്വന്തമാക്കിയത്.

എഫ്-7 ബിജിഐ,  ബജറ്റ് സൗഹൃദ മൾട്ടിറോൾ വിമാനമായിട്ടാണ് വിപണനം ചെയ്തിരിക്കുന്നത്. ഇതിന്  57,420 അടി വരെ ഉയരത്തിൽ പറക്കാനും കഴിയും. ആധുനിക ഏവിയോണിക്‌സ് ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇതിൽ ഒരു ഗ്ലാസ് കോക്ക്പിറ്റ്, ഹാൻഡ്‌സ്-ഓൺ ത്രോട്ടിൽ-ആൻഡ്-സ്റ്റിക്ക് നിയന്ത്രണങ്ങൾ,  മൾട്ടിഫംഗ്ഷൻ ഡിസ്‌പ്ലേകൾ എന്നിവയുമുണ്ട്. എന്നാല്‍ കാലഹരണപ്പെട്ട രൂപകൽപ്പനയും പരിമിതമായ കഴിവുകളുമാണ് ഇതിന്‍റെ പോരായ്മകളായി എടുത്ത് കാണിക്കുന്നത്.

അതേസമയം, F-7/J-7 യുദ്ധവിമാന ശ്രേണിയില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ നിരവധി അപകടങ്ങളില്‍പ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ, ജൂണിൽ  J-7  ഒരു സാങ്കേതിക തകരാർ മൂലം തകര്‍ന്നുവീണ് നാല് പേർ മരിച്ചിരുന്നു. ചൈനയിൽ, 2022 ൽ J-7 ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇടിച്ചുകയറിയിരുന്നു.

ധാക്കയിലെ അപകടത്തിന് പിന്നാല ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ പൂർണ്ണ അന്വേഷണത്തിന് ഉത്തരവിടുകയും ദേശീയ ദുഃഖാചരണ ദിനം പ്രഖ്യാപിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്, ഡസൻ കണക്കിന് ആളുകൾ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. പലരുടെയും നില ഗുരുതരമാണ്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News