ഇന്ത്യന്‍ കമ്പനി കയറ്റുമതി ചെയ്യുന്ന ഒപിയോയിഡുകള്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിൽ ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നു: ബിബിസി
ഘാന, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്
ലണ്ടന്‍: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏവിയോ ഫാര്‍മസ്യൂട്ടിക്കല്‍സ് ഒപിയോയിഡുകൾ (മിതമായതോ കഠിനമോ വിട്ടുമാറാത്തതോ ആയ വേദനയിൽ നിന്ന് ആശ്വാസം നൽകാൻ ഉപയോഗിക്കുന്ന ഒരു തരം മരുന്നുകളാണ് ഒപിയോയിഡുകൾ . കുറിപ്പടി മരുന്നുകളും ഹെറോയിൻ പോലെയുള്ള നിയമവിരുദ്ധ മരുന്നുകളും ഉൾപ്പെടുന്ന പ്രകൃതിദത്ത, സെമി-സിന്തറ്റിക്, സിന്തറ്റിക് മരുന്നുകളുടെ ഒരു വിഭാഗമാണ് ഒപിയോയിഡുകൾ). വ്യാപകമായി ഉത്പാദിപ്പിക്കുകയും അനധികൃതമായി കയറ്റുമതി ചെയ്യുന്നതായും ബിബിസിയുടെ കണ്ടെത്തൽ. ഘാന, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. ഇത് ഈ രാജ്യങ്ങളില്‍ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബിബിസി വ്യക്തമാക്കുന്നു.
വ്യത്യസ്തമായ ബ്രാന്‍ഡുകളില്‍ നിയമാനുസൃതമായ മരുന്നുകൾ പോലെ തോന്നിക്കുന്ന വിധത്തിലാണ് ഇവ വിൽപന നടത്തുന്നത്. യൂറോപ്പിൽ നിരോധിച്ചിട്ടുള്ള ടപെൻ്റഡോൾ, കാരിസോപ്രൊഡോൾ എന്നിവ ഈ കമ്പനി നിര്‍മിക്കുന്ന മരുന്നുകളിൽ വ്യാപകമായി അടങ്ങിയിട്ടുണ്ട്. ശസ്ത്രക്രിയകൾക്ക് ശേഷം സാധാരണയായി വേദനസംഹാരിയായി നിർദേശിക്കപ്പെടുന്ന ടാബ്ലറ്റാണ് ടപെൻ്റഡോൾ. വളരെ അപകടകരമായ ചേരുവകൾ അടങ്ങിയ ഇവ ശ്വസനപ്രകിയയെ തന്നെ ദോഷകരമായി ബാധിക്കും. അളവ് കൂടിയാൽ മരണത്തിന് വരെ കാരണമാകും. അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, ഈ ഒപിയോയിഡുകൾ പല പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലും ഡിമാന്‍ഡുള്ള ഒന്നാണ്. വിലക്കുറവാണ് വിപണിയിൽ ഇവയുടെ ഡിമാൻഡ് വര്‍ധിപ്പിക്കുന്നത്. ഈ മരുന്നുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നും പക്ഷെ ഇന്നത്തെക്കാലത്ത് ഇതൊരു ബിസിനസായി മാറിയെന്നും ഏവിയോ ഫാര്‍മസ്യൂട്ടിക്കൽസ് ചെയര്‍മാന്‍ വിനോദ് ശര്‍മ പറയുന്നത് ബിബിസി രഹസ്യ ക്യാമറകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
പശ്ചിമാഫ്രിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും അവരുടെ കഴിവുകൾ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ബിസിനസ് മാറിക്കൊണ്ടിരിക്കുകയാണ് ഇത്. വടക്കൻ ഘാനയിലെ തമലെ നഗരത്തിൽ, നിരവധി ചെറുപ്പക്കാർ നിയമവിരുദ്ധമായ ലഹരിമരുന്നുകൾ എടുക്കുന്നുണ്ട്. നൈജീരിയയിലെയും ഐവറി കോസ്റ്റിലെയും തെരുവുകളിൽ ഏവിയോ ഫാര്‍മസ്യൂട്ടിക്കൽസിന്‍റെ ഗുളികകൾ വന്‍തോതിൽ വിൽപന നടത്തുന്നുണ്ടെന്ന് ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൗമാരക്കാര്‍ മദ്യത്തിൽ ചേര്‍ത്തും ഇതു കഴിക്കുന്നുണ്ട്.
വെസ്റ്റ്ഫിൻ ഇൻ്റർനാഷണൽ എന്ന സഹോദര കമ്പനിയുമായി ചേർന്ന് ഏവിയോ ഫാർമസ്യൂട്ടിക്കൽസ് ദശലക്ഷക്കണക്കിന് ടാബ്‍ലെറ്റുകൾ ഘാനയിലേക്കും മറ്റ് പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 225 ദശലക്ഷം ജനസംഖ്യയുള്ള നൈജീരിയയാണ് ഈ മരുന്നുകളുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്. നൈജീരിയയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഏകദേശം നാല് ദശലക്ഷം നൈജീരിയക്കാർ ഏതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട്.
ലൈസൻസില്ലാത്ത ലഹരിമരുന്നുകൾ നിർമിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരേയൊരു ഇന്ത്യൻ കമ്പനി ഏവിയോ മാത്രമല്ല. മറ്റ് ഫാർമ കമ്പനികൾ സമാനമായ ഉൽപന്നങ്ങൾ നിർമ്മിക്കുന്നുവെന്നും വ്യത്യസ്ത ബ്രാൻഡിംഗ് ഉള്ള മരുന്നുകൾ പശ്ചിമാഫ്രിക്കയിലുടനീളം വ്യാപകമായി ലഭ്യമാണെന്നുമാണ് കയറ്റുമതി ഡാറ്റ സൂചിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഉയർന്ന നിലവാരമുള്ള ജനറ്റിക് മരുന്നുകൾ നിർമിക്കുകയും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച വാക്സിനുകൾ നിർമ്മിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ അതിവേഗം വളരുന്ന ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൻ്റെ പ്രശസ്തി ഇത്തരം കമ്പനികൾ നശിപ്പിക്കുകയാണ്.