ആസ്‌ത്രേലിയൻ പാർലമെൻറിലെ മൂന്നിലൊരു വനിതയെങ്കിലും പീഡിപ്പിക്കപ്പെട്ടെന്ന് ഗവൺമെന്റ് റിപ്പോർട്ട്

പാർലമെൻററി ജീവനക്കാരിയായിരുന്ന ബ്രിട്ടാനി ഹിഗ്ഗിൻസ് 2019 ൽ ഒരു മന്ത്രിയുടെ ഓഫിസിൽ ലിബറൽ പാർട്ടി സഹപ്രവർത്തകരാൽ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് പഠന കമ്മീഷനെ നിയമിച്ചത്

Update: 2021-11-30 13:18 GMT
Advertising

ആസ്‌ത്രേലിയൻ പാർലമെൻറിൽ പ്രവർത്തിക്കുന്ന വനിതാ അംഗങ്ങളിൽ മൂന്നിലൊരാളെങ്കിലും ലൈംഗികമായി അവഹേളിക്കപ്പെട്ടുവെന്ന് ഗവൺമെൻറ് റിപ്പോർട്ട്. ആസത്രേലിയൻ മനുഷ്യാവകാശ കമ്മീഷനിലെ സെക്‌സ് ഡിസ്‌ക്രമിനേഷൻ കമ്മീഷണർ കൈറ്റ് ജെൻകിൻസിന്റെ നേതൃത്വത്തിൽ ഏഴുമാസത്തെ പഠനശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തെ 63 ശതമാനം വനിത പാർലമെന്റേറിയന്മാർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 24 ശതമാനം പുരുഷ പാർലമെന്റേറിയന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.

വനിതകളിൽ പലരും തങ്ങളുടെ താൽപര്യമില്ലാതെ ചുംബിക്കപ്പെട്ടു, എടുത്തയർത്തപ്പെട്ടു, ഇങ്ങനെ പലതരത്തിൽ തൊഴിലിടങ്ങളിൽ ആൺമേൽക്കോയ്മ അനുഭവിക്കേണ്ടി വന്നു. രാജ്യത്ത് ശരാശരി 39 ശതമാനം സ്ത്രീകൾ പീഡനം അനുവഭിക്കുന്നുണ്ട്. ഇതിനേക്കാൾ കൂടുതലാണ് പാർലമെൻറുമായി പ്രവർത്തിക്കുന്നവരിൽ പീഡിതരാകുന്നവർ. എൽജിബിടി വിഭാഗത്തിൽപ്പെടുന്നവരും ഏറെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കോമൺവെൽത്ത് പാർലമെൻററി സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന 1700 പേരിൽ 51 ശതമാനം പേരും ഇത്തരം ചൂഷണത്തിന് ഇരകളായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പാർലമെൻററി ജീവനക്കാരിയായിരുന്ന ബ്രിട്ടാനി ഹിഗ്ഗിൻസ് 2019 ൽ ഒരു മന്ത്രിയുടെ ഓഫിസിൽ ലിബറൽ പാർട്ടി സഹപ്രവർത്തകരാൽ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് പഠന കമ്മീഷനെ നിയമിച്ചത്. താൻ ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തുവെന്ന ഇവരുടെ ആരോപണം ദേശീയ തലത്തിൽ ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ചൊവ്വാഴ്ച റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് നിരവധി ധീരർ തങ്ങളുടെ അനുഭവം പങ്കുവെച്ചതാണ് ഈ വിവരങ്ങൾ പുറത്തുവരാൻ കാരണമെന്ന് അവർ പറഞ്ഞു. റിപ്പോർട്ട് നടപ്പാക്കാൻ എല്ലാ രാഷ്ട്രീയ പ്രവർത്തകരും ഒന്നിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രാഷ്ട്രീയ രംഗത്ത് മദ്യം, പരാതികൾ, പെരുമാറ്റ പ്രശ്‌നങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യപ്പെടണമെന്നതടക്കം 28 നിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്. വോട്ടു ചെയ്യാനടക്കം മദ്യപിച്ചെത്തുന്നതും ലഹരി ഉപയോഗവും റിപ്പോർട്ടിൽ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പാർലമെൻറ് അംഗങ്ങൾ പെരുമാറ്റ ചട്ടമടക്കം നിർദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News