Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തെഹ്‌റാൻ: ഇറാൻ ഇസ്രായേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ് പശ്ചിമേഷ്യ. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളെ നേരിട്ട് ആക്രമിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനെതിരെ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ച് ഒരു ആഴ്ചയിലേറെ കഴിഞ്ഞപ്പോഴാണ് യുഎസ് ആക്രമണം. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇറാൻ ഇസ്രായേലിൽ പ്രത്യാക്രമണം നടത്തി.
ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ചുവെന്നാണ് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കപ്പലിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഖോറാംഷഹർ 4. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരത്തിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നു. 2017ൽ അവതരിപ്പിച്ച ഈ മിസൈലിന് 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരമുള്ള ഒരു വാർഹെഡ് വഹിക്കാനുള്ള കഴിവുമുണ്ടെന്ന് ഇറാനിയൻ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നു. നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ സഹായിക്കുന്ന സബ്‌മോണിഷനുകൾ അടങ്ങിയ ഒരു തരം വാർഹെഡ് ആണ് ഇതിനുള്ളത്.
ഇത്തരം മിസൈലുകളിൽ ഏറ്റവും പുതിയതാണ് 2023ൽ അവതരിപ്പിച്ച ഖോറാംഷഹർ 4. രാജ്യത്തിന്റെ പരമോന്നത നേതാവ് നിശ്ചയിച്ചിട്ടുള്ള 2,000 കിലോമീറ്റർ പരിധിയിൽ ആയുധം നിലനിർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കാമെന്ന് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.