ആണവകരാർ: ഇറാൻ-അമേരിക്ക ചർച്ച വഴിമുട്ടുന്നു

വിയന്നയിൽ മാസങ്ങൾ നീണ്ട ചർച്ചയിൽ മഞ്ഞുരുകാതിരുന്നതോടെയാണ് ഇറാൻ- അമേരിക്ക ചർച്ച ദോഹയിലേക്ക് മാറ്റിയത്. എന്നാൽ ദോഹ ചർച്ചയിലും ഒരിഞ്ചുപോലും മുന്നേറ്റമുണ്ടായില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Update: 2022-07-05 18:43 GMT
Advertising

ദോഹ: ആണവകരാർ പുനസ്ഥാപിക്കുന്നതിനുള്ള ഇറാൻ- അമേരിക്ക ചർച്ച വഴിമുട്ടുന്നു. ദോഹയിൽ നടന്ന അനൗപചാരിക ചർച്ചയിലും സമവായമുണ്ടായില്ല. ഇറാൻ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് പ്രശ്‌നമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിന് താൽപര്യമില്ലാതെയാണ് അമേരിക്ക ചർച്ചയ്‌ക്കെത്തിയതെന്ന് ഇറാൻ പറഞ്ഞു.

വിയന്നയിൽ മാസങ്ങൾ നീണ്ട ചർച്ചയിൽ മഞ്ഞുരുകാതിരുന്നതോടെയാണ് ഇറാൻ- അമേരിക്ക ചർച്ച ദോഹയിലേക്ക് മാറ്റിയത്. എന്നാൽ ദോഹ ചർച്ചയിലും ഒരിഞ്ചുപോലും മുന്നേറ്റമുണ്ടായില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആണവ കരാറുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾ ഇറാൻ ഉന്നയിക്കുന്നതാണ് പ്രശ്‌നമെന്ന് അമേരിക്കൻ പ്രതിനിധി റോബർട്ട് മാലി കുറ്റപ്പെടുത്തി. യുറേനിയം സമ്പുഷ്ടീകരണത്തിൽ ഇറാൻ ഭയാനകമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ അമേരിക്കയുമായല്ല ഇപ്പോൾ ചർച്ച വേണ്ടത്. ആണവ കരാർ അംഗീകരിക്കാൻ സന്നദ്ധമാണോയെന്ന് ആദ്യം ഇറാൻ തീരുമാനിക്കണം. ആണവകരാറിന് അനുസൃതമായി ഇറാന് പ്രവർത്തിക്കാനും ഉപരോധങ്ങൾ ലഘൂകരിക്കാനുമുള്ള ഒരു ടൈംലൈൻ ഉണ്ടാക്കണമെന്ന നിർദേശം പരിഗണനയിലാണ്.

അതേ സമയം ആരോപണങ്ങൾ തള്ളിയ ഇറാൻ അമേരിക്ക ദോഹയിൽ ചർച്ചയ്‌ക്കെത്തിയത് പ്രശ്‌ന പരിഹാരത്തിന് താൽപര്യമില്ലാതെയാണെന്ന് കുറ്റപ്പെടുത്തി, ദോഹ ചർച്ചകളെ കുറിച്ചുള്ള വിലയിരുത്തൽ പോസിറ്റീവ് ആണെന്നും നയതന്ത്രത്തിനുള്ള അവസരം അമേരിക്ക എങ്ങനെ കാണുന്നുവെന്നറിയാൻ കാത്തിരിക്കുന്നതായും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കയടക്കം ലോകശക്തികൾ 2015 ൽ ഇറാനുമായുണ്ടാക്കിയ ആണവകരാർ ഇറാന് അനുകൂലമെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടമാണ് റദ്ദാക്കിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News