Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. കയ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേൽ കാത്തിരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ശത്രു ആക്രമണങ്ങളിൽ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി. അവരുടെ പിൻഗാമികളും സഹപ്രവർത്തകരും ദൈവം അനുവദിച്ചാൽ ഉടൻ തന്നെ അവരുടെ കർത്തവ്യങ്ങൾ പുനരാരംഭിക്കും. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ ഒരു വിധി സ്വയം ഒരുക്കി, തീർച്ചയായും അത് അവർക്ക് ലഭിക്കുമെന്ന് അലി ഖാംനഇ പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. തെഹ്റാന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള നതാൻസ്, തബ്രിസ്, ഇസ്ഫഹാൻ, അരാക്, കെർമൻഷാ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇസ്രായേലിന്‍റെ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് നേരെ നടക്കുന്ന വ്യോമാക്രമണങ്ങളുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇറാൻ തലസ്ഥാനത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചു. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം.
യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം. ഞായറാഴ്ച ഒമാനിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടത്താനിരുന്നത്.