ഇറാൻ സൈന്യത്തെ ആക്രമിച്ച് നിരവധി പേരെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ
ഐആർജിസി പലസ്തീൻ ഡിവിഷൻ മേധാവി സയീദ് ഇസാദിയെ വധിച്ചെന്ന് ഐഡിഎഫ്
തെല്‍അവിവ്: ഇറാൻ സൈന്യത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം. രാവിലെ നടത്തിയ ആക്രമണത്തിൽ നിരവധി പേരെ വധിച്ചതായും ഇസ്രായേല്‍ അവകാശപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതായും ഇസ്രായേൽ പറയുന്നു.എന്നാല്‍ ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഇസ്രായേലിന്‍റെ ചാരസംഘടനയായ മൊസാദ് ഏജന്റായ പൗരന്റെ വധശിക്ഷ നടപ്പാക്കിയെന്ന് ഇറാൻ ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസം ഇറാനിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തിൽ ഐആർജിസി ഖുദ്‌സ് ഫോഴ്‌സിലെ ഫലസ്തീൻ കോർപ്‌സിന്റെ തലവനായ സയീദ് ഇസാദിയെ വധിച്ചതായും ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. 2023 ഒക്ടോബർ 7 ന് നടന്ന ഹമാസിന്റെ ആക്രമണത്തിന് ധനസഹായവും ആയുധവും നൽകിയിരുന്നയാളാണ് ഇസാദിയായിരുന്നുവെന്നും പ്രതിരോധ സേന പറയുന്നു. ആക്രമണത്തിന്റെ ശിൽപികളിൽ ഒരാളാളും അതിനെക്കുറിച്ച് അറിയാമായിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഇസാദിയെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു. ഇറാനിയൻ നഗരമായ ക്വോമിലെ ഒളിത്താവളത്തില്‍ വെച്ചാണ് ഇസാദി കൊല്ലപ്പെട്ടതെന്നും സൈന്യം അവകാശപ്പെട്ടു.
അതേസമയം, ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രായേലിലും ഇറാന്‍ വ്യാപക മിസൈലാക്രമണം നടത്തി. ഇസ്രായേലിലേക്ക് 40 മിസൈലുകള്‍ അയച്ചെന്നും ഹൈഫയിലും തെൽഅവിവിലും ജറുസലേമിലും സ്‌ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ് അറിയിച്ചു. അതിശക്തമായ ആക്രമണമാണ് ഇസ്രായേലില്‍ നടന്നതെന്നും സേന അറിയിച്ചു. മിസൈലാക്രമണത്തില്‍ ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇസ്രായേലിലെ പത്തിടങ്ങളില്‍ മിസൈല്‍ നേരിട്ടുപതിച്ചത്. ഹൈഫയിലും തെല്‍അവിവിലും ജറുസലേമിലും ഒരേ സമയമാണ് ആക്രമണം നടത്തിയത്. ബെൻ ഗുരിയോൺ എയർപോർട്ട്, ബയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ കേന്ദ്രങ്ങൾ, കമാൻഡ് കൺട്രോൾ സെന്ററുകൾ എന്നിവയെ ലക്ഷ്യമിട്ടതായി ഇറാൻ അറിയിച്ചു.