ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; 78 പേര്‍ കൂടി കൊല്ലപ്പെട്ടു
പോകാൻ ഇടമില്ലാതെ പതിനായിരങ്ങളാണ് ഗസ്സ സിറ്റിയിൽ മരണം കാത്തുകഴിയുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സസിറ്റി: ഗസ്സ സിറ്റിക്ക് നേരെ ഇസ്രായേലിന്റെ കൊടുംക്രൂരത തുടരുന്നു. ഇന്നലെ മാത്രം 78 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഹമാസ് സായുധവിഭാഗം വക്താവ് അബൂ ഉബൈദയെ വധിച്ചതായും ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപാതകത്തിൽ പകരം വീട്ടുമെന്ന് യെമൻ ഹൂതികള്‍, ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.
ഗസ്സ സിറ്റിക്ക് നേരെ ആക്രമണം വിപുലപ്പെടുത്തുകയാണ് ഇസ്രായേൽ. നിരവധി കെട്ടിടങ്ങളും വസതികളും തകർത്ത ഇസ്രായേൽ സേന, ഇന്നലെ മാത്രം കൊന്നുതള്ളിയ 78 ഫലസ്തീനികളില്‍, 32 പേർ ഭക്ഷണം തേടിയെത്തിയവരാണ്. പോകാൻ ഇടമില്ലാതെ പതിനായിരങ്ങളാണ് ഗസ്സ സിറ്റിയിൽ മരണം കാത്തുകഴിയുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേർ അൽ ബലാഹ്, സബ്റ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഇസ്ലാം മുഹാരിബ് ആബിദ് എന്ന മാധ്യമ പ്രവർത്തകനെയും ഇസ്രായേൽ വധിച്ചു.
ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 247 ആയി. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും അവകാശപ്പെട്ടു. ഗസ്സ സിറ്റിയിലെ രിമാലിൽ അപ്പാർട്മെന്റിൽ നടത്തിയ ബോംബിങ്ങിലാണ് അബൂ ഉബൈദ കൊല്ലപ്പെട്ടതെന്നാണ് അവകാശവാദം. വാർത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം യഹ്യ സിൻവാറിന്റെ സഹോദരനും ഫലസ്തീൻ പോരാളിയുമായ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദ് സിൻവാർ.