പലായനം ചെയ്യുന്നതിനിടെ ഫലസ്തീനിയെ വെടിവച്ചുവീഴ്ത്തി; ശരീരത്തിലൂടെ ടാങ്ക് കയറ്റിയിറക്കി-ഇസ്രായേൽ ക്രൂരത

ഗസ്സ സിറ്റിയിൽനിന്നും വടക്കൻ ഗസ്സയിൽനിന്നും പലായനം ചെയ്യുന്നവർക്കുള്ള സുരക്ഷിതപാതയെന്ന് ഇസ്രായേൽ അവകാശപ്പെട്ട മേഖലയിലാണു സംഭവം

Update: 2023-11-12 13:45 GMT
Editor : Shaheer | By : Web Desk

ഗസ്സ: വ്യോമാക്രമണം രൂക്ഷമായ ഗസ്സയിൽനിന്ന് പലായനം ചെയ്ത ഫലസ്തീനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി ഇസ്രായേൽ സേന. മൃതദേഹത്തിലൂടെ മിസൈൽ ടാങ്ക് കയറ്റിയിറക്കുകയായിരുന്നു സൈന്യം. സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ഗസ്സ മുനമ്പിലെ പ്രധാന പാതകളിലൊന്നായ സലാഹുദ്ദീൻ സ്ട്രീറ്റ് വഴി കടന്നുപോകുമ്പോഴായിരുന്നു ക്രൂരമായ സംഭവം. ഗസ്സ സിറ്റിയിൽനിന്നും വടക്കൻ ഗസ്സയിൽനിന്നും ദക്ഷിണ ഭാഗങ്ങളിലേക്കു പലായനം ചെയ്യുന്നവർക്കുള്ള സുരക്ഷിത പാതയെന്ന് ഇസ്രായേൽ അവകാശപ്പെട്ട മേഖലയാണിത്. എന്നാൽ, ഇതുവഴി കടന്നുപോകുന്നതിനിടെ ഇസ്രായേൽ സേന ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് സൈനിക ടാങ്ക് ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും യൂറോ-മെഡ് മോണിറ്റർ വെളിപ്പെടുത്തി.

Advertising
Advertising

ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേങ്ങൾ ഇസ്രായേൽ സൈന്യം വികൃതമാക്കുകയും അവയ്ക്കുമേൽ ക്രൂരകൃത്യങ്ങൾ നടത്തുകയും ചെയ്തതായുള്ള നിരവധി സംഭവങ്ങൾ യൂറോ-മെഡ് മോണിറ്റർ പുറത്തുവിട്ടിരുന്നു. മൃതശരീരങ്ങൾ വികൃതമാക്കുകയും അവയ്ക്കുമേൽ മൂത്രമൊഴിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ അംഗവിച്ഛേദം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

സംഘർഷങ്ങളിലും യുദ്ധങ്ങളിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളോട് ആദരവോടെ പെരുമാറണമെന്നും സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമമുണ്ടെന്ന് യൂറോ-മെഡ് മോണിറ്റർ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങളെ സംഘം അപലപിക്കുകയും ചെയ്തിട്ടുണ്ട്.

Summary: Israeli military vehicle deliberately trampling the body of a dead Palestinian civilian who died trying to cross Israel’s “safe corridor” in Gaza.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News