താറാവുകളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കവെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; ഇടിച്ചത് 17കാരിയുടെ വാഹനം

താറാവുകളെ റോഡിനപ്പുറം സുരക്ഷിതമായി എത്തിച്ചതിനു പിന്നാലെ പിതാവ് കാറിടിച്ച് വീഴുന്നത് കണ്ട മക്കൾ ഞെട്ടിത്തരിച്ചു നിന്നു.

Update: 2023-05-24 12:21 GMT

കാലിഫോർണിയ: താറാവ് കൂട്ടത്തെ തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നതിനിടെ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം. കാലിഫോർണിയയിലെ സാക്രമെന്റോയിലെ റോക്ക്ലിനിൽ കഴിഞ്ഞദിവസം രാത്രി രാത്രി 8.15യോടെ റോക്ക്ലിനിൽയാണ് സംഭവം. മക്കളുടെ മുന്നിൽ വച്ചായിരുന്നു അപകടമുണ്ടായത്. കാലിഫോർണിയ സ്വദേശിയായ കേസി റിവാരയ്ക്കാണ് ജീവൻ നഷ്ടമായത്.

റോഡിൽ താറാവുകളെ കണ്ടപ്പോൾ, ട്രാഫിക് സി​ഗ്നലിൽ ചുവന്ന ലൈറ്റ് കണ്ടതിനു ശേഷം കാസി റിവാര തന്റെ കാർ നിർത്തി അവയെ സഹായിക്കാനായി ഇറങ്ങി. എല്ലാ ദിശകളിൽ നിന്നുമുള്ള വാഹനങ്ങൾ നിന്നതായി റിവാര ഉറപ്പുവരുത്തിയിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് അദ്ദേഹം താറാവുകൂട്ടത്തെ റോഡിന്റെ മറുവശത്തേക്ക് എത്തിച്ചു.

Advertising
Advertising

താറാവുകളെ റോഡിനപ്പുറം സുരക്ഷിതമായി എത്തിച്ചതിനു പിന്നാലെ തിരിച്ചുവന്ന പിതാവ് കാറിടിച്ച് വീഴുന്നത് കണ്ട മക്കൾ ഞെട്ടിത്തരിച്ചു നിന്നു. താറാവുകളെ സഹായിക്കുന്നതു കണ്ട പലരും യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പൊടുന്നനെയായിരുന്നു പാഞ്ഞെത്തിയെ ഒരു കാർ അദ്ദേഹത്തെ ഇടിച്ചിട്ടതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.

കാറിടിച്ചതോടെ അയാൾ ദൂരേക്ക് തെറിച്ചുവീണതായി അദ്ദേഹം പറഞ്ഞു. അയാളുടെ ഷൂസും ഒരു സോക്സും ഞങ്ങളുടെ കാറിന്റെ തൊട്ടുമുന്നിൽ വന്നുവീണു- ദൃക്സാക്ഷികളിൽ ഒരാളായ 12കാരൻ വില്യം പറഞ്ഞു.

റിവാര തന്റെ കാറിലേക്ക് തിരികെ നടക്കുമ്പോൾ പെട്ടെന്നൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ തെറിച്ചുവീണ 41കാരനായ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഈ സമയം അദ്ദേഹത്തിന്റെ 11 വയസുള്ള മകളും ആറുവയസുള്ള മകനും കാറിലുണ്ടായിരുന്നു.

17കാരി ഓടിച്ച കാറാണ് റിവാരയെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിനു പിന്നാലെ പെൺകുട്ടി അവിടെ തന്നെ തുടരുകയും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്തെന്ന് റോക്ക്ലിൻ പൊലീസിലെ സ്കോട്ട് ഹൊറില്ലോ പറഞ്ഞു. അന്വേഷണ ഉദ്യോ​ഗസ്ഥർ സാക്ഷികളുടെ മൊഴിയെടുക്കുകയും വീഡിയോ പരിശോധിക്കുകയും ചെയ്യുകയും ചെയ്തു. എന്നാൽ കൗമാരക്കാരിയായതിനാൽ അവൾക്കെതിരെ കുറ്റം ചുമത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

ഇതിലൊരു ക്രിമിനൽ അശ്രദ്ധയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇതൊരു ദാരുണമായ അപകടമാണെന്നും ഹൊറില്ലോ പറഞ്ഞു. അതേസമയം, മരിച്ചയാളോടുള്ള ആദരസൂചകമായി, മറ്റൊരു ദൃക്സാക്ഷിയായ സമ്മർ എന്ന യുവതിയും അവരുടെ കുട്ടികളും സംഭവ സ്ഥലത്ത് ഒരു താൽക്കാലിക സ്മാരകം സൃഷ്ടിച്ചു.

ഒപ്പം അവരുടെ മകൻ റബ്ബർ താറാവുകളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ ചിത്രമുൾപ്പെടുത്തിയുള്ള സ്മാരകത്തിനു മുന്നിൽ വച്ചതായി യുകെ മിറർ റിപ്പോർട്ട് ചെയ്തു. ഏകദേശം 73,000 ആളുകൾ താമസിക്കുന്ന റോക്ക്‌ലിനിൽ ചൊവ്വാഴ്ച റിവാരയുടെ സ്മാരകം ആളുകൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News