ഇസ്രായേലിന് നേരെ യെമനിൽ നിന്ന് മിസൈൽ ആക്രമണം
ആക്രമണം നടന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ജെറുസലേം: യെമനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം. ജെറുസലേമിൽ വ്യോമാക്രമണ സൈറൺ മുഴങ്ങിയതായും ആക്രമണം തടയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഇറാനിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ പടിഞ്ഞാറൻ നഗരങ്ങളിൽ സ്‌ഫോടന ശബ്ദം കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ തെക്കൻ മേഖലയിലും സ്‌ഫോടനമുണ്ടായതായാണ് റിപ്പോർട്ട്.
വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രിസ് നഗരത്തിലും ആക്രമണമുണ്ടായി. ആക്രമണം നടന്ന സ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വർഷങ്ങൾ നീണ്ട മൊസാദിന്റെ ആസൂത്രണത്തിനൊടുവിലായിരുന്നു പുലർച്ചെ ഇറാനിൽ ഇസ്രായേലിന്റെ ആദ്യത്തെ വലിയ ആക്രമണം. തലസ്ഥാനമായ തെഹ്‌റാനക്കം പതിനഞ്ചിലധികം കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ ബോംബ് വീണു.
നത്വൻസ് ആണവ കേന്ദ്രമടക്കം ആറ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. ഐആർജിസി തലവൻ ഹുസൈൻ സലാമിയും ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഖരിയും കൊല്ലപ്പെട്ടു. ഇറാന്റെ ആണവബുദ്ധികേ ന്ദ്രങ്ങളായ ശാസ്ത്രജ്ഞർ മുഹമ്മദ് മഹ്ദിയെയും ഫരീദൂൻ അബ്ബാസിയെയും ഇസ്രായേൽ വധിച്ചു. പ്രമുഖ അക്കാദമിക് വിദഗ്ധരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു.