ഫലസ്തീനെ പിന്തുണച്ച് മോജോ; ബംഗ്ലാ ബ്രാൻഡിന് അനുമോദനം

ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരിൽ സ്റ്റാർബക്‌സിന് 11 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോർട്ട്

Update: 2023-12-08 14:57 GMT
Advertising

ഇസ്രായേലിന്റെ ക്രൂര ആക്രമണങ്ങൾ നേരിടുന്ന ഫലസ്തീനെ പിന്തുണച്ച് ബംഗ്ലദേശി ബ്രാൻഡായ മോജോ. കമ്പനിയുടെ സോഫ്റ്റ് ഡ്രിങ്ക് കുപ്പയിൽ ഫലസ്തീൻ പതാക കൂടി ചേർത്താണ് കമ്പനി പിന്തുണ അറിയിച്ചത്. വിറ്റുപോകുന്ന ഓരോ ബോട്ടിലിൽനിന്നും ഫലസ്തീനികൾക്ക് സഹായം ലഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സോഫ്റ്റ് ഡ്രിങ്ക് ഭീമന്മാരോട് മത്സരിക്കുന്ന ബ്രാൻഡാണ് മോജോ. അകിജി ഫുഡ് ആൻഡ് ബീവറേജ് ലിമിറ്റഡാണ് ഈ കോള ഉത്പന്നം പുറത്തിറക്കുന്നത്.

Full View

ഫലസ്തീനിൽ അധിനിവേശം നടത്തുന്ന ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരിൽ നേരത്തെ പല ബ്രാൻഡുകൾക്കുമെതിരെ ജനരോഷമുയർന്നിരുന്നു. ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരിൽ സ്റ്റാർബക്‌സിന് 11 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെ കമ്പനിയുടെ ആകെ മൂല്യത്തിൽനിന്ന് 9.4 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. ഈജിപ്തിൽ വലിയ രീതിയിൽ സ്റ്റാർബക്‌സ് ബഹിഷ്‌കരണം നടന്നിരുന്നു. സാമ്പത്തിക ബാധ്യതയെത്തുടർന്ന് നവംബർ അവസാനത്തോടെ തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തിയ മക്ഡൊണാൾഡ്‌സിനെതിരെ കടുത്ത വിമർശനമുയർന്നു. മക്ഡൊണാൾഡ്‌സ് ഇസ്രായേൽ വിഭാഗമാണ് സൗജന്യ ഭക്ഷണവിതരണം പ്രഖ്യാപിച്ചിരുന്നത്.

'ഇസ്രായേൽ പ്രതിരോധസേനയ്ക്കും പൊലീസിനും ആശുപത്രികൾക്കും (ഗസ്സ) മുനമ്പിനടുത്തുള്ള താമസക്കാർക്കും മുഴുവൻ രക്ഷാപ്രവർത്തകർക്കും ആയിരക്കണക്കിനു ഭക്ഷണസാധനങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. അത് ഇനിയും തുടരുകയും ചെയ്യും. രാജ്യത്തുടനീളമുള്ള നമ്മുടെ സൈനികർക്ക് ഭക്ഷണം നൽകുന്നതു തുടരും. ഇതിനു പുറമെ ഞങ്ങളുടെ ശാഖകളിലെത്തുന്ന സുരക്ഷാ ജീവനക്കാർക്കും സൈനികർക്കും 50 ശതമാനം ഇളവും നൽകുന്നുണ്ട്.''- മക്ഡൊണാൾഡ്‌സ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

അതിനിടെ, ഫലസ്തീന് നാലരക്കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് സൗദിയിലെ മക്‌ഡൊണാൾഡ്‌സ് കമ്പനി രംഗത്തെത്തി. ഇസ്രായേൽ പിന്തുണയിൽ ബഹിഷ്‌കരണ കാമ്പയിൻ സജീവമായതോടെയായിരുന്നു സൗദിയിലെ മക്‌ഡൊണാൾഡ്‌സിന്റെ നീക്കം. സൗദിയിലെ മക്‌ഡൊണാൾഡ്‌സിന്റെ ഉടമസ്ഥർ സൗദികളാണെന്നും ഇസ്രായേലിന് പ്രഖ്യാപിച്ച പിന്തുണക്ക് ഇവിടുത്തെ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും പ്രസ്താവനയിൽ കമ്പനി അറിയിക്കുകയായിരുന്നു. ഒക്‌ടോബർ ഏഴിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17,100 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഭാഗത്ത് 1150 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പറയുന്നത്.

Mojo, a Bangladeshi brand, supports Palestine, which is facing brutal attacks by Israel.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News