റഷ്യക്കെതിരെ നേരിട്ട് ഏറ്റുമുട്ടലില്ല; നിലപാട് വ്യക്തമാക്കി നാറ്റോ

ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം സമാധാന ചർച്ചയെന്ന് വ്ലാദിമിർ പുടിൻ

Update: 2022-03-05 01:05 GMT
Advertising

യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ പാശ്ചാത്യ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ പ്രത്യേക യോഗം ബ്രസൽസിൽ ചേർന്നു. നാറ്റോ, ജി7 , യൂറോപ്യൻ യൂണിയൻ എന്നിവരുടെ വിദേശകാര്യമന്തിമാർ യോഗത്തിൽ പങ്കെടുത്തു. റഷ്യയുടെ ആക്രമണം നിരുത്തരവാദപരമാണെന്ന് ആവർത്തിച്ച നാറ്റോ എന്നാൽ റഷ്യക്കെതിരെ നേരിട്ടൊരു ഏറ്റുമുട്ടലിന് ഇല്ലെന്ന് വ്യക്തമാക്കി. റഷ്യ നടത്തുന്ന അധിനിവേശ നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ കടുത്തേക്കുമെന്ന് ഭയപ്പെടുന്നതായി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

യുക്രൈന്റെ ആണവനിലയം ആക്രമിച്ചതിനെ നാറ്റോ ശക്തമായി അപലപിച്ചു. എന്നാൽ യുക്രൈന് മുകളിൽ റഷ്യൻ യുദ്ധ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്‌കിയുടെ ആവശ്യം നാറ്റോ തള്ളി. സമാധാന ചർച്ചകൾക്കാണ് നാറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാൽ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നും നാറ്റോ വ്യക്തമാക്കി.

അതേസമയം റഷ്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രം സമാധാന ചർച്ചയാവാമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുടിൻ. ജർമൻ ചാൻസലറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിന്റെ പരാമർശം.  മൂന്നാംഘട്ട സമാധാന ചർച്ചകൾ രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് യുക്രൈൻ അറിയിച്ചതിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News