ഷിൻസോ ആബെയുടെ സംസ്‌കാരചടങ്ങ്: ചെലവിട്ടത് 11.5 ദശലക്ഷം യുഎസ് ഡോളർ, വിവാദം

അമ്മയിൽ നിന്ന് സംഭാവന വാങ്ങി കുടുംബത്തെ പാപ്പരാക്കിയതിലുള്ള രോഷമാണ് ദക്ഷിണ കൊറിയൻ യൂണിഫിക്കേഷൻ ചർച്ചുമായി അടുപ്പമുള്ള ഷിൻസോ ആബെയെ കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത്

Update: 2022-09-27 15:06 GMT
Advertising

ടോക്കിയോ:  ജപ്പാനിലെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 700 ലോകനേതാക്കൾ പങ്കെടുത്ത ചടങ്ങിനായി വൻതുക ചെലവഴിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ജപ്പാനിൽ അരങ്ങേറിയത്. ഏകദേശം 11.5 ദശലക്ഷം യുഎസ് ഡോളറാണ് ശവസംസ്‌കാരച്ചടങ്ങിനായി ഉപയോഗിച്ചത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരത്തിന് ചെലവായതിനേക്കാൾ പണമാണ് ആബെയുടെ സംസ്‌കാരച്ചടങ്ങിന് ചെലവാക്കുന്നത്.

വിവാദ ആത്മീയ പ്രസ്ഥാനമായ ദക്ഷിണ കൊറിയൻ യൂണിഫിക്കേഷൻ ചർച്ചുമായി ആബെക്കുണ്ടായിരുന്ന ബന്ധവും പ്രതിഷേധത്തിന് കാരണമായി. നിരവധി ജപ്പാൻകാരുടെ കോടിക്കണക്കിന് പണം ഈ പ്രസ്ഥാനം തട്ടിയെടുത്തെന്നാണ് ആരോപണം. ആബെയുടെ ഘാതകൻ തെത്സുയ യമാഗാമിയുടെ അമ്മ ഈ ഗ്രൂപ്പിന് ഏകദേശം 100 ദശലക്ഷം യെൻ സംഭാവന നൽകിയിരുന്നു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ പാപ്പരാക്കിയതിലുള്ള രോഷമാണ് ദക്ഷിണ കൊറിയൻ യൂണിഫിക്കേഷൻ ചർച്ചുമായി അടുപ്പമുള്ള ഷിൻസോ ആബെയെ കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 8 നാണ് ഷിൻസോ ആബെ കൊല്ലപ്പെടുന്നത്. ശവസംസ്‌കാരച്ചടങ്ങുകൾക്കായി വൻഒരുക്കങ്ങളാണ് ജപ്പാൻ ഭരണകൂടം ഒരുക്കിയത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളാണ് ചടങ്ങിനെത്തിയത്.

സംസ്‌കാര ചടങ്ങിൽ ചടങ്ങിൽ പങ്കെടുത്ത ചിത്രം സഹിതം ട്വിറ്ററിൽ അനുസ്മരണ കുറിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്തിരുന്നു. ആബെ മഹാനായ നേതാവും ഇന്ത്യ-ജപ്പാൻ സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ഈ വർഷം ആദ്യത്തിൽ ടോക്കിയോയിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ആബേയുടെ സംസ്‌കാര ചടങ്ങിനായി വീണ്ടും നഗരത്തിലെത്തേണ്ടി വരുമെന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി കുറിച്ചു. ജാപ്പനീസിലും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ടോക്കിയോയിൽ എത്തിയതിന് പിന്നാലെ വിമാനത്തിൽ നിന്നടക്കമുള്ള ഫോട്ടോകൾ മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി കൂടിക്കാഴ്ച നടത്തി. ഫുമിയോ കിഷിദയുടെ നേതൃത്വത്തിൽ ഇന്ത്യാ-ജപ്പാൻ ബന്ധം വിപുലീകരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബുഡോകാൻ നഗരത്തിലാണ് ഗിബെയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ടോക്കിയോയിലെ അകാസ കൊട്ടാരത്തിൽ പൊതുദർശനം തുടരുകയാണ്. പ്രസംഗിച്ചുകൊണ്ടിരിക്കേ ജൂലൈ എട്ടിനാണ് ഷിൻസോ ആബേ(67)ക്ക് വെടിയേറ്റത്. പ്രസംഗ വേദിയുടെ പുറകിൽ നിന്നെത്തിയ അക്രമി തലയിലും കഴുത്തിലും വെടിവെക്കുകയായിരുന്നു. ജപ്പാനിലെ ഹൗസ് ഓഫ് കൗൺസിലേഴ്സ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിനിടെയാണ് ഷിൻസോ ആബെ വെടിയേറ്റുവീണത്.

Prime Minister Narendra Modi attended the funeral of former Japanese Prime Minister Shinzo Abe

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News