'ഇസ്രായേൽ ഞങ്ങൾക്ക് വെള്ളം നിഷേധിച്ചു, അല്ലാഹു മഴ തന്നു'; ഗസ്സയിൽ ആഹ്ലാദമായി മഴവർഷം

മഴയിൽ ആഹ്ലാദത്തോടെ ഇറങ്ങി നടക്കുകയും കളിക്കുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

Update: 2023-11-14 12:07 GMT
Editor : abs | By : Web Desk

ജറുസലേം: ഇസ്രായേൽ സേനയുടെ ആക്രമണം തുടരുന്ന ഗസ്സയിൽ അനുഗ്രഹമായി മഴ. വെള്ളവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ ഇസ്രായേൽ നിഷേധിച്ചു കൊണ്ടിരിക്കെയാണ് പ്രദേശത്ത് ചൊവ്വാഴ്ച ശക്തമായ മഴ പെയ്തത്. മഴയിൽ ആഹ്ലാദത്തോടെ ഇറങ്ങി നടക്കുകയും കളിക്കുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

'ഇസ്രായേൽ ഞങ്ങൾക്ക് വെള്ളം തടഞ്ഞപ്പോൾ ആകാശത്തു നിന്നു മഴ പെയ്തു' എന്നാണ് ഒരു കുട്ടി പ്രതികരിച്ചത്. അൽ അറേബ്യ ടിവി അടക്കമുള്ള മാധ്യമങ്ങൾ വെള്ളം ശേഖരിക്കുന്ന കുട്ടിയുടെ വീഡിയോ ട്വിറ്റർ ഹാൻഡ്‌ലിൽ പങ്കുവച്ചു. 'അല്ലാഹുവിന് സ്തുതി. ജനങ്ങളേ, ഞങ്ങളെ അല്ലാഹു മഴ കൊണ്ട് കുടിപ്പിച്ചു. ഞങ്ങൾ കഷ്ടപ്പാടിലാണെന്ന് അല്ലാഹുവിന് അറിയാം. അവൻ ഞങ്ങൾക്കു മേൽ വഴ വർഷിച്ചു.' - കുട്ടി പറഞ്ഞു. അതേസമയം, കാറ്റും മഴയും മൂലം ചിലയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 

Advertising
Advertising




കുടിക്കാനും ഭക്ഷണം ഉണ്ടാക്കാനും ശുചീകരണത്തിനുമായി ഒരാൾക്ക് 50-100 ലിറ്റർ വെള്ളം വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ എല്ലാ ഗാർഹികാവശ്യങ്ങൾക്കുമായി ഒരാള്‍ക്ക് ശരാശരി മൂന്നു ലിറ്റർ മാത്രം വെള്ളമാണ് ഗസ്സയിൽ ലഭിക്കുന്നത്. സ്വകാര്യ കിണറുകളിലെയും ശുദ്ധീകരണ പ്ലാന്റുകളിലെയും ഉപ്പുവെള്ളമാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. മിക്ക ശുദ്ധീകരണ പ്ലാന്റുകളും ഇന്ധനമില്ലാത്തതു മൂലം പ്രവർത്തനം നിർത്തിയതായി യുഎൻ ഹുമാനിറ്റേറിയൻ അഫയേഴ്‌സ് ഓഫീസ് പറഞ്ഞു.

അതിനിടെ, ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതു മൂലം ഗസ്സയിലെ 36ൽ 22 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രവർത്തിക്കുന്ന ആശുപത്രികളിൽ അവശ്യ സേവനത്തിന് മാത്രമുള്ള വിഭവങ്ങളേയുള്ളൂവെന്നും അധികൃതർ പറഞ്ഞു.

39-ാം ദിവസവും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11240 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്. 29000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News