കൊന്നത് ഐഎസ് ഭീകരരെ അല്ല, 10 പേരും നിരപരാധികള്‍: കുറ്റസമ്മതവുമായി അമേരിക്ക

ഏഴ് പേർ കുട്ടികളാണ്. ഐ.എസ് കെ സംഘാംഗങ്ങൾ എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം

Update: 2021-09-18 02:59 GMT
Advertising

അഫ്ഗാനിസ്താന്‍ വിടുന്നതിന് മുന്‍പ് അമേരിക്കൻ സേന കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 10 നിരപരാധികളെന്ന് കണ്ടെത്തൽ. യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണ വിഭാഗമാണ് കുറ്റസമ്മതം നടത്തിയത്. സന്നദ്ധ പ്രവർത്തകൻ സമേരി അക്മാദിയും കുടുംബാംഗങ്ങളും അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏഴ് പേർ കുട്ടികളാണ്. കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും ഐഎസ് ബന്ധമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

അമേരിക്കയ്ക്കായി ദ്വിഭാഷിയായി പ്രവർത്തിച്ച അഹമ്മദ് നാസർ എന്നയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അമേരിക്കയിലേക്ക് പോകാന്‍ ഊഴം കാത്തിരുന്നവരാണ് ഇവർ. ഒഴിപ്പിക്കലിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തു ആഗസ്ത് 26നുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് യുഎസ് ആക്രമണം നടന്നത്.

യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ടൊയോട്ട കാര്‍ ആക്രമിച്ചത്. ഐ.എസ് കെ സംഘാംഗങ്ങൾ എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കാറിൽ വെളളക്കുപ്പികൾ നിറച്ചത് സ്ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ആഗസ്ത് 29നായിരുന്നു ഇത്.

"സംഭവച്ചത് ദാരുണമായ പിഴവാണ്"- യുഎസ് സെന്‍ട്രെല്‍ കമന്‍ഡര്‍ ജനറല്‍ കെന്നത്ത് മകെൻസി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എങ്ങനെ നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ ആലോചിക്കുകയാണെന്നും മക്കെൻസി പറഞ്ഞു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് ക്ഷമ ചോദിച്ചു.

"കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഈ ഭയാനകമായ തെറ്റിൽ നിന്ന് പഠിക്കാൻ ഞങ്ങൾ ശ്രമിക്കും"- ഓസ്റ്റിന്‍ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News