തെല്‍ അവിവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവിവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന്റെ വൃത്തിയില്ലായ്മ പങ്കുവെച്ച് വലതുപക്ഷ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ടക്കര്‍ കാള്‍സണ്‍.
'വൃത്തികെട്ട കെട്ടിടം, അഴുക്കുപിടിച്ച ജനലുകൾ, പണിതീരാത്ത ചുവരുകൾ, പുറത്താകെ മാലിന്യങ്ങള്‍. പല രാജ്യങ്ങളിലെയും ഡിപ്ലോമാറ്റിക് ടെർമിനലുകളിൽ പോയിട്ടുണ്ടെന്നും എന്നാല്‍ ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടില്ല'- ടക്കര്‍ കാള്‍സണ്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെക്കുന്നത്.
ഇസ്രായേലിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് ഹക്കബിയുടെ അഭിമുഖം എടുക്കാനായാണ് അദ്ദേഹം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തിയത്.
"ഞങ്ങൾ യൂറോപ്പിൽ നിന്ന് ഇസ്രായേലിലേക്ക് വിമാനത്തിൽ എത്തി. ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ടെർമിനലിലാണ് ഞങ്ങൾ ഇറങ്ങിയത്, അത് തന്നെ തികച്ചും വിചിത്രമായിരുന്നു. വൃത്തിഹീനമായ കെട്ടിടം. അഴുക്കുപിടിച്ച ജനലുകൾ. പണി തീരാത്ത ഭിത്തികൾ. പുറത്തെല്ലാം മാലിന്യങ്ങൾ. ഞാൻ പല ഡിപ്ലോമാറ്റിക് ടെർമിനലുകളിലും പോയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ഇതുവരെ കണ്ടിട്ടില്ല''- ഇങ്ങനെയാണ് അദ്ദേഹം പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത്.
അതേസമയം അഭിമുഖത്തിന് തൊട്ടുപിന്നാലെ, ഇസ്രായേലി ഉദ്യോഗസ്ഥര്‍ തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ശേഷം ഒരു സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായും കാള്‍സണ്‍ ആരോപിച്ചിരുന്നു. ഹക്കബിയോട് എന്താണ് സംസാരിച്ചതെന്ന് അറിയണമെന്ന് അവർ ആവശ്യപ്പെട്ടെന്നും കാള്‍സണ്‍ പറഞ്ഞിരുന്നു.
എന്നാല്‍ കാള്‍സന്റെ ആരോപണങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചു. പല യാത്രക്കാർക്കും ബാധകമായ സാധാരണ നടപടിക്രമങ്ങൾ അനുസരിച്ചുള്ള പതിവ് ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചതെന്നായിരുന്നു ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഒറെൻ മർമോർസ്റ്റൈൻ വിശദീകരിച്ചത്.