'പരസ്യം പ്രകോപിപ്പിച്ചു': കാനഡയുമായുള്ള വ്യാപാര ചർച്ചകള്‍ അവസാനിപ്പിച്ച് യുഎസ്
യുഎസ് തീരുവകൾക്കെതിരെയാണ് കാനഡ ടിവി പരസ്യം നൽകിയത്
വാഷിങ്ടണ്‍: ഒരു പരസ്യത്തെച്ചൊല്ലി അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു.
യുഎസ് തീരുവകൾക്കെതിരെയാണ് കാനഡ ടിവി പരസ്യം നൽകിയത്. ഇതില്‍ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാരചർച്ച അവസാനിപ്പിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നു ട്രംപ് പറഞ്ഞു.
1987ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഇതാണ് പരസ്യത്തിൽ ഉപയോഗിച്ചത്. എന്നാൽ, പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു.
'റൊണാൾഡ് റീഗൻ തീരുവകളെക്കുറിച്ച് സംസാരിക്കുന്നത് കാനഡ വഞ്ചനാപരമായി ഉപയോഗിച്ചെന്നും അവരുടെ ഗുരുതരമായ പ്രകോപനത്താൽ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഇതോടെ അവസാനിപ്പിക്കുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിക്കുന്നു.
കാനഡ യുഎസിലേക്ക് 270 കോടി ഡോളറിന്റെ (23,700 കോടിയോളം രൂപ) കയറ്റുമതി നടത്തുന്നുണ്ട്. കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയതും കാനഡ തിരിച്ച് യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതും ഏപ്രിലിലാണ്.