റഷ്യയിൽ വൻഭൂചലനം; യുഎസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

കാംചത്ക ഉപദ്വീപിൽ ബുധനാഴ്ചയാണ് 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്

Update: 2025-07-30 02:26 GMT
Editor : Jaisy Thomas | By : Web Desk

മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. റഷ്യയുടെ കിഴക്കൻ കാംചത്ക ഉപദ്വീപിൽ ബുധനാഴ്ചയാണ് 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ റഷ്യയുടെയും ജപ്പാന്‍റെയും തീരപ്രദേശങ്ങളിൽ വിനാശകരമായ സുനാമി തിരമാലകൾ എത്തുമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. കാംചത്ക ഉപദ്വീപിലെ പെട്രോപാവ്‌ലോവ്‌സ്കിന് കിഴക്ക്-തെക്കുകിഴക്കായി അവാച്ച ബേയുടെ തീരത്ത് ഏകദേശം 125 കിലോമീറ്റർ (80 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. നേരത്തെ റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയ 8.0 തീവ്രതയിൽ നിന്ന് ഭൂചലനത്തിന്‍റെ തീവ്രത വീണ്ടും കൂടിയതായി യുഎസ്ജിഎസ് അറിയിച്ചു.

Advertising
Advertising

കെട്ടിടങ്ങൾക്കുള്ളിൽ ശക്തമായ കുലുക്കം അനുഭവപ്പെടുന്നതായി മേഖലയിൽ നിന്നും പുറത്തുവന്ന വീഡിയോകൾ കാണിക്കുന്നു. ഒന്നിലധികം സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഒരു മൊബൈൽ ഷോപ്പിന്‍റെ ഉള്ളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളിൽ ഒന്നിൽ കെട്ടിടം കുലുങ്ങുമ്പോൾ ഫർണിച്ചറുകൾ കുലുങ്ങുന്നത് കാണാം.ഒരു ദൃശ്യത്തിൽ, ഒരു കെട്ടിടം ശക്തമായി കുലുങ്ങുന്നുണ്ടെങ്കിലും, ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അലാസ്ക ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് അമേരിക്കൻ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. ജപ്പാനിൽ, മൂന്ന് മീറ്റർ (9.8 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാന്‍റെ പസഫിക് തീരത്ത് രാവിലെ 10:00 നും 11:30 നും ഇടയിൽ (0100-0230 GMT) തിരമാലകൾ ആഞ്ഞടിക്കുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) അറിയിച്ചു.

"ഇന്നത്തെ ഭൂകമ്പം ഗുരുതരവും പതിറ്റാണ്ടുകളിലെ ഏറ്റവും ശക്തവുമായിരുന്നു," കാംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് ടെലിഗ്രാം മെസേജിംഗ് ആപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.പ്രാഥമിക വിവരം അനുസരിച്ച് ആർക്കും പരിക്കുകളൊന്നുമില്ലെന്നും എന്നാൽ ഒരു കിന്റർഗാർട്ടന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂകമ്പത്തെത്തുടർന്ന് സുനാമി ഭീഷണിയെത്തുടർന്ന് ഉപദ്വീപിന് തെക്ക് ഭാഗത്തുള്ള സെവേറോ-കുറിൽസ്ക് എന്ന ചെറുപട്ടണത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോട് നിര്‍ദേശിച്ചതായി സഖാലിൻ ഗവർണർ വലേരി ലിമറെങ്കോ ടെലിഗ്രാമിൽ പറഞ്ഞു. 32 സെന്‍റിമീറ്റര്‍ (1 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് റഷ്യയുടെ അടിയന്തര സേവന മന്ത്രാലയത്തിന്‍റെ കംചത്ക ബ്രാഞ്ച് അറിയിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News