കര്‍ണാടകയില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് 8 തൊഴിലാളികള്‍ മരിച്ചു
ട്രക്കിൽ നിറച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. റെയിൽവെ ക്രഷറിലേക്ക് കൊണ്ടുവന്നതായിരുന്നു സ്ഫോടക വസ്തുക്കൾ
കർണാടകയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരിച്ചു. ഷിവമോഗ അബലഗിരിയ്ക്ക് സമീപത്തെ ഹുനസൊഡു വില്ലേജിലാണ് സംഭവം. ക്വാറി ഉടമയെയും സ്ഫോടക വസ്തു വിതരണക്കാരനെയും പൊലിസ് അറസ്റ്റു ചെയ്തു. കർണാടക സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. ക്വാറിയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്നലെ രാത്രി പത്തരയോടെയാണ് ക്വാറിയ്ക്കുള്ളിൽ ഉഗ്ര സ്ഫോടനം നടന്നത്. ട്രക്കിൽ നിറച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പൊട്ടിത്തെറിച്ചായിരുന്നു അപകടം. സ്ഫോടനത്തിൽ ട്രക്ക് പൂർണമായും തകർന്നു. അൻപതിലധികം ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുമാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ക്വാറി ഉടമ കുറ്റകരമായ അനാസ്ഥ കാട്ടിയെന്നും അമിതമായ അളവിലാണ് ക്വാറിയിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ക്വാറിയുടെ ലൈസൻസ് 2016 ൽ അവസാനിച്ചുവെന്ന് സൂചനകളുണ്ട്. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും റോഡുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
ഷിവമോഗ, ചിക്മംഗളൂരു, ഉത്തര കന്നഡ, ദേവനഗരെ എന്നിവിടങ്ങളിലും നാശനഷ്ടമുണ്ടായി. മരിച്ചവരിൽ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ക്വാറിയിലുള്ള തൊഴിലാളികൾ ബിഹാർ സ്വദേശികളാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.