'സെക്കുലർ ഫ്രന്‍റിനെ ഉള്‍പ്പെടുത്തിയത് ശരിയായില്ല'; ബംഗാളിലെ സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത
ഐഎസ്എഫ് വർഗീയ പാർട്ടിയാണെന്നും കോൺഗ്രസ് പാർട്ടിക്ക് ചേർന്ന നടപടിയല്ല പുതിയ സഖ്യമെന്നും ആനന്ദ് ശർമ
പശ്ചിമ ബംഗാളിൽ ഇടതുപക്ഷം നേതൃത്വം നൽകുന്ന വിശാല സഖ്യത്തിന്റെ പേരിൽ കോൺഗ്രസിൽ നേതാക്കളുടെ വാക്പോര് തുടരുന്നു. ഇന്ത്യൻ സെക്കുലർ ഫ്രന്‍റിനെ സഖ്യത്തിലെടുത്തതിനെ വിമർശിച്ച ആനന്ദ് ശർമക്കെതിരെ മനു അഭിഷേക് സിംഗ്‍വി രംഗത്ത് വന്നു. അതേസമയം ആദ്യ രണ്ട് ഘട്ടത്തിലേക്കുള്ള സ്ഥാനാർഥി പട്ടിക ബിജെപി നാളെ പുറത്തിറക്കുമെന്നാണ് സൂചന.
പശ്ചിമ ബംഗാളിൽ കോൺഗ്രസ് - ഇടത് സഖ്യത്തിനൊപ്പം ഇന്ത്യൻ സെക്കുലർ ഫ്രന്റിനെ കൂടെ കൂട്ടിയത് കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമാണെന്ന് ആയിരുന്നു ആനന്ദ് ശർമ പറഞ്ഞത്. ഐഎസ്എഫ് വർഗീയ പാർട്ടിയാണെന്നും കോൺഗ്രസ് പാർട്ടിക്ക് ചേർന്ന നടപടിയല്ല പുതിയ സഖ്യമെന്നുമായിരുന്നു വിമർശനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുമായി ആലോചിച്ച ശേഷമാണ് സഖ്യം രൂപീകരിച്ചതെന്ന് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം ഉയർത്താനാണ് സഖ്യത്തിന്റെ ശ്രമമെന്ന് മുതിർന്ന നേതാവ് മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. വിമർശനം ഉന്നയിക്കുന്ന നേതാക്കൾ ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ പങ്ക് ചേരണമെന്നും ആനന്ദ് ശർമയ്ക്ക് സിംഗ്‍വി മറുപടി നൽകി.
അതിനിടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ബി.ജെ.പി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.