ഒറ്റ ചാർജിൽ 500 കി.മീ സഞ്ചരിക്കാം; ഇലക്ട്രിക് കാർ അവതരിപ്പിച്ച് ഒല

അത്യാധുനിക കമ്പ്യൂട്ടർ, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റിൽലെസ് ഡോറുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ കാറിലുണ്ടാവും

Update: 2022-08-15 13:40 GMT
Editor : Dibin Gopan | By : Web Desk
Advertising

ന്യൂഡൽഹി: ഒലയുടെ ഇലക്ട്രിക് കാർ 2024-ൽ വിപണിയിലെത്തുമെന്ന് ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ. ഒല ഇലക്ടിക് കാറിന് ഒറ്റ ചാർജിൽ 500 കി.മീ ദൂരം സഞ്ചരിക്കാനാവുമെന്ന് അഗർവാൾ പറഞ്ഞു. അത്യാധുനിക കമ്പ്യൂട്ടർ, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റിൽലെസ് ഡോറുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ കാറിലുണ്ടാവും.

ഒലയുടെ സ്വന്തം മൂവ് ഓസ് ആയിരിക്കും കാറിലുണ്ടാവുക. കാർ ഉടമകൾക്ക് നിരന്തരം ഒടിഎ അപ്ഡേറ്റുകൾ ലഭിക്കും. 'ഇന്ത്യ ഇ.വി വിപ്ലവത്തിന്റെ ആഗോള പ്രഭവകേന്ദ്രമായി മാറേണ്ടതുണ്ടെന്നും ലോകത്തെ വാഹന വിപണിയുടെ 25 ശതമാനം ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ഇന്ത്യയ്ക്കുവേണ്ടി നിർമ്മിക്കുമ്പോൾ, അത് മറ്റ് ലോകരാജ്യങ്ങൾക്ക് മാതൃകയാവും,' അഗർവാൾ പറഞ്ഞു.

സമ്പൂർണമായും ഗ്ലാസ് റൂഫ് ആയിരിക്കും കാറിന്.ലോകത്തെ മറ്റേതിനേക്കാളും മികച്ച അസിസ്റ്റഡ് ഡ്രൈവിങ് സൗകര്യങ്ങളായിരിക്കും കാറിലുണ്ടാവുക. താക്കോലും ഹാൻഡിലും ഇതിനുണ്ടാവില്ലെന്നും ഒല സിഇഒ പറഞ്ഞു. 50 നഗരങ്ങളിലായി 100 ഹൈപ്പർ ചാർജറുകൾ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. 99,999 രൂപയ്ക്ക് ഒല പ്രീമിയം ഡിസൈനോടു കൂടിയ പുതിയ ഒല എസ്1 സ്‌കൂട്ടറുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലെ ഇവി കാറുകളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ് അതിന്റെ ഉയർന്ന വില. ഇലക്ട്രിക് കാറുകളുടെ വില വളരെയധികം കൂടാനുള്ള പ്രധാനകാരണം അതിലുപയോഗിക്കുന്ന ബാറ്ററിപാക്കിന്റെ വിലയാണ്. ബാറ്ററി പാക്കിന് വില കൂടാനുള്ള കാരണം ഇന്ത്യയിൽ ഇവിക്കുള്ള ലിഥിയം അയോൺ ബാറ്ററി ഉത്പാദിപ്പിക്കുന്നില്ല എന്നതാണ്. ഇരുചക്ര വാഹനം മുതൽ നെക്സോൺ ഇവി വരെ ബാറ്ററിപാക്ക് ഇറക്കുമതി ചെയ്താണ് വാഹനത്തിൽ ഉൾപ്പെടുത്തുന്നത്.

ഈ പ്രശ്നം മറികടക്കാനുള്ള വേഗത്തിലുള്ള പരിശ്രമത്തിലാണ് ബാംഗ്ലൂർ ആസ്ഥാനമായ ഒല ഇലക്ട്രിക്. ഇന്ത്യയിൽ തന്നെ ലിഥിയം അയൺ ബാറ്ററികൾ ഉത്പാദിപ്പിക്കാനുള്ള ഒലയുടെ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ഒലയുടെ ബാറ്ററി നിർമാണ പ്ലാന്റ് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ചൈന, തായ്വാൻ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ലിഥിയം അയൺ ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നത്. ഒല കൊറിയ ആസ്ഥാനമായ എൽജി കെമിൽ നിന്നാണ് ബാറ്ററി വാങ്ങുന്നത്. ഇവിയുടെ ബാക്കി പ്രധാന ഭാഗങ്ങളെല്ലാം സ്വദേശിവൽക്കരിച്ചെങ്കിലും ബാറ്ററി ഇതുവരെയും സാധിച്ചിട്ടില്ല എന്നത് വലിയ പ്രശ്നങ്ങളാണ് ഇവി നിർമാണമേഖലയിലുണ്ടാകുന്നത്. ഒലയുടെ ബാറ്ററി വിജയിച്ചാൽ അത് ഇന്ത്യൻ ഇവി സെക്ടറിന്റെ എക്കോ സിസ്റ്റം തന്നെ മാറ്റിമറിക്കും.

ഇന്ത്യയിലെ ഇവി ബാറ്ററികളുടെ വില 40 ശതമാനം വരെ കുറയ്ക്കാൻ ഒലയുടെ ഈ നീക്കത്തിന് കഴിയും. ഇത് ഇവി വാഹനങ്ങളുടെ വിലയിൽ 25 ശതമാനം വരെ കുറവുണ്ടാകും. ആദ്യഘട്ടത്തിൽ ഒലയുടേത് അടക്കമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ഉപയോഗിക്കാനാകുന്ന ബാറ്ററിയാണ് നിർമിക്കുക എന്ന് ഒല വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ നിർമാണ കമ്പനികളുടെ ആവശ്യം കഴിഞ്ഞ് കയറ്റുമതി ചെയ്യാനും ഒലക്ക് പദ്ധതിയുണ്ട്.

ഇന്ത്യയിൽ ഇവി ബാറ്ററി നിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പിഎൽഐ പദ്ധതിയുടെ ഭാഗമായാണ് ഒല ഈ രംഗത്തേക്ക് കടന്നുവന്നത്. ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള കമ്പനിയാണ് ഒല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News