മുംബൈ: ഇറാനെതിരെയുള്ള യുഎസ് ഇസ്രായേൽ സംയുക്താക്രമണം 30 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ ഓഹരി വിപണി ഉൾപ്പെടെയുള്ള ആഗോള സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2026 ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്‌സ് എന്നിവയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
ഓഹരി വിപണി: നിക്ഷേപകർക്ക് വൻ നഷ്ടം
മാർച്ച് 27 വരെയുള്ള ഒരു മാസത്തെ കണക്കുകൾ പ്രകാരം, ഇന്ത്യൻ വിപണിയിൽ നിന്ന് 40 ലക്ഷം കോടി രൂപയുടെ നിക്ഷേപക ആസ്തിയാണ് ഇല്ലാതായത്. വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ യുഎസ് ഡോളറിലേക്ക് മാറിയതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും വിപണിയെ പ്രതികൂലമായി ബാധിച്ചു.
ആഗോള വിപണികളുടെ അവസ്ഥ
വാൾസ്ട്രീറ്റ്: 2022-ന് ശേഷമുള്ള ഏറ്റവും വലിയ തുടർച്ചയായ പ്രതിവാര നഷ്ടമാണ് അമേരിക്കൻ വിപണി നേരിടുന്നത്. പണപ്പെരുപ്പ ഭീഷണിയും പലിശ നിരക്ക് വർധനയുമാണ് ടെക്‌നോളജി, എഐ മേഖലകളെ തളർത്തിയത്.
ഏഷ്യൻ വിപണികൾ: മധ്യേഷ്യയിലെ എണ്ണയെ ആശ്രയിക്കുന്ന ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളുടെ വിപണികൾ (KOSPI) മാർച്ച് 23-ന് മാത്രം 6.5% തകർച്ച നേരിട്ടു.
ഇന്ധന വിലയിലെ കുതിച്ചുചാട്ടം
ഹോർമൂസ് കടലിടുക്കിലെ ഉപരോധം ആഗോള ഇന്ധന വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനം ബാരലിന് 73-77 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില നിലവിൽ 108-113 ഡോളർ നിലവാരത്തിലേക്ക് കുതിച്ചുയർന്നു. മാർച്ച് ഒമ്പതിന് ഒരു ഘട്ടത്തിൽ വില 119 ഡോളർ വരെ എത്തിയിരുന്നു.
സ്വർണവിപണിയിലെ വിരോധാഭാസം
സാധാരണയായി യുദ്ധകാലങ്ങളിൽ സ്വർണവില വർധിക്കുകയാണ്് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ ഓഹരി വിപണിയിലെ നഷ്ടം നികത്താൻ വലിയ നിക്ഷേപകർ സ്വർണം വിറ്റഴിച്ചതോടെ സ്വർണവിലയിലും ഇടിവുണ്ടായി. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,494 ഡോളറിലേക്ക് (14% ഇടിവ്) താഴ്ന്നു. ഇന്ത്യൻ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് 1,60,500 രൂപയിൽ നിന്ന് 1,43,720 രൂപയായി കുറഞ്ഞു. വെള്ളി വിലയിൽ അഞ്ച് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ ആഗോള സാമ്പത്തിക രംഗം കൂടുതൽ വെല്ലുവിളികളെ നേരിടേണ്ടി വരുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.