കുറ്റ്യാടിയില്‍ പരസ്യ പ്രതിഷേധം, എതിര്‍പ്പ് അടങ്ങാതെ പൊന്നാനിയും കോങ്ങാട്ടും
സ്ഥാനാർത്ഥികള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന മണ്ഡലങ്ങളില്‍ സി.പി.എം അവസാനവട്ട അനുനയ നീക്കത്തിന്
സംസ്ഥാന കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥികളോട് എതിർപ്പുയർന്ന മണ്ഡലങ്ങളിൽ സി.പി.എം അവസാനവട്ട അനുനയ നീക്കത്തിന്. മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യാൻ കാസർകോട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരും. സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിനെതിരെ കേന്ദ്ര നേതൃത്വത്തിന് കുറ്റ്യാടി മണ്ഡലം കമ്മിറ്റി കത്തയച്ചു. പൊന്നാനിയിൽ ഇന്നലെ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലും പ്രതിഷേധം ഉയർന്നു.
കാസർകോട് മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാർഥികളെ ചൊല്ലി തർക്കം രൂക്ഷമാണ്. കെ ആർ ജയാനന്ദനെതിരെയാണ് മഞ്ചേശ്വരത്ത് പ്രവർത്തകർ രംഗത്തെത്തിയത്. യു.ഡി.എഫിലെയും എൻ.ഡി.എയിലെയും അനൈക്യം മുതലെടുക്കാൻ ഉതകുന്ന സ്ഥാനാർഥി വേണമെന്നാണ് ആവശ്യം. ജയാനന്ദനെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്ന് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. യോഗത്തിൽ തീരുമാനം ആയില്ലെങ്കിൽ മഞ്ചേശ്വരത്ത് ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കില്ല.
പ്രശ്നപരിഹാരത്തിനായി ചേർന്ന പൊന്നാനി മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പി നന്ദകുമാറിന്‍റെ സ്ഥാനാർഥിത്വത്തെ എതിർത്ത ഭൂരിഭാഗം ലോക്കൽ കമ്മിറ്റികളും ടി.എം സിദ്ദീഖിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. നിർദേശങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കാമെന്നും അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയെടുക്കട്ടെയെന്നും മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
ये à¤à¥€ पà¥�ें- സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റ്യാടിയിൽ നിന്ന് കത്ത്
അതേസമയം കോഴിക്കോട് കുറ്റ്യാടി സീറ്റിൽ സി.പി.എം തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി.സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കത്ത്. ഇന്ന് നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോങ്ങാട് മണ്ഡലം കമ്മിറ്റിയിൽ പ്രതിഷേധമുണ്ടായെങ്കിലും സംസ്ഥാന നേതൃത്വം കെ ശാന്തകുമാരിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ പരസ്യ പ്രതിഷേധങ്ങൾക്ക് സാധ്യതയില്ല.