നിറഞ്ഞാടി ഗിൽ, കോഹ്ലി, അയ്യർ; ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

ഗില്ലിന്‍റെയും കോഹ്ലിയുടെയും അര്‍ധസെഞ്ച്വറിക്കു പിന്നാലെ വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍ത്തടിച്ച ശ്രേയസ് അയ്യരാണ് ടീമിനെ വമ്പന്‍ സ്കോറിലേക്കു നയിച്ചത്

Update: 2023-11-02 12:44 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ സാക്ഷിനിർത്തി വിരാട് കോഹ്ലി ആ റെക്കോർഡ് സംഖ്യയിൽ തൊടുമെന്നുറപ്പിച്ച ഇന്ത്യൻ ആരാധകർക്കെല്ലാം നിരാശ. 49-ാം ഏകദിന സെഞ്ച്വറിക്ക് ഏതാനും റൺസകലെ കോഹ്ലി(88) ഒരിക്കൽകൂടി വീണു. ആക്രമിച്ചുകളിച്ചിരുന്ന ഓപണർ ശുഭ്മൻ ഗില്ലും(92) അർഹിച്ച സെഞ്ച്വറി നേടാനാകാതെ മടങ്ങി. ഇവർക്കൊപ്പം വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞാടിയ ശ്രേയസ് അയ്യരും(82) ചേർന്ന് ശ്രീലങ്കയ്ക്കു മുന്നിൽ ഉയർത്തിയത് 358 എന്ന കൂറ്റൻ വിജയലക്ഷ്യം. ഇന്ത്യൻ ബാറ്റർമാർ തകർത്തുകളിച്ച ദിവസത്തിലും അഞ്ച് വിക്കറ്റുമായി ലങ്കൻ പേസർ ദിൽഷൻ മധുഷങ്ക വേറിട്ടുനിന്നു.

മത്സരത്തിൽ ടോസ് ലഭിച്ച ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ലങ്കൻ പേസർമാരുടെ തുടക്കം. മത്സരത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഫോമിലുള്ള നായകൻ രോഹിത് ശർമയെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. മധുഷങ്കയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തി ഉജ്ജ്വലമായി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ ക്ലീൻബൗൾഡായി മടങ്ങി.

തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഗില്ലും കോഹ്ലിലും പതുക്കെ തുടങ്ങി ഇന്നിങ്സിന്റെ ഗതിവേഗം കൂട്ടി. ഒരു ഘട്ടത്തിൽ 400 റൺസ് വരെ പ്രവചിക്കപ്പെട്ട തരത്തിൽ കൂറ്റൻ ടോട്ടലിലേക്കാണ് ഇരുവരും ചേർന്ന് ടീമിനെ നയിച്ചത്. ആദ്യ ഓവറിൽ വീണ വിക്കറ്റിന്റെയും പവർപ്ലേയിൽ ദുഷ്മന്ത ചമീറയുടെ പേസ് ആക്രമണത്തിലും ആദ്യമൊന്നു പതറിയെങ്കിലും താളം കണ്ടെത്തിയതോടെ പിടിച്ചുകെട്ടാൻ കഴിയാത്ത തരത്തിൽ അടിച്ചുകസറുകയായിരുന്നു ഗില്ലും കോഹ്ലിയും.

ഒടുവിൽ ടീം സ്‌കോർ 193ൽ നിൽക്കെ വീണ്ടും മധുഷങ്ക വില്ലനായി. സെഞ്ച്വറിയിലേക്കു കുതിച്ച ഗില്ലിനെ സ്ലോ ഓഫ്കട്ടറിലാണ് മധുഷങ്ക വീഴ്ത്തിയത്. വിക്കറ്റിനു പിന്നിൽ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ എട്ടു റൺസായിരുന്നു ഗില്ലിനു സെഞ്ച്വറിക്കു വേണ്ടിയിരുന്നത്. 92 പന്ത് നേരിട്ട് രണ്ട് സിക്സറും 11 ബൗണ്ടറിയും പറത്തിയായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

റെക്കോർഡ് നമ്പറിന് അരികയെത്തിയതിന്റെ പരിഭ്രമം കാണിക്കുന്ന പോലെയായി പിന്നീട് കോഹ്ലി. അതുവരെയും ഒഴുക്കോടെ കളിച്ച സൂപ്പർ താരം പിന്നീടങ്ങോട്ട് തപ്പിത്തടയുകയും സൂക്ഷിച്ചുകളിക്കുന്നതുമാണു കണ്ടത്. ഒട്ടും വൈകാതെ ആ ട്രാപ്പിൽ കോഹ്ലി വീഴുകയും ചെയ്തു. വീണ്ടും മധുഷങ്കയുടെ ബ്രേക്ത്രൂ. മറ്റൊരു ഓഫ് കട്ടറിൽ കോഹ്ലി മോശം ഷോട്ടിനു ശ്രമിച്ച കോഹ്ലിക്കു പാളി. ഇത്തവണ പാത്തും നിസങ്കയ്ക്ക് അനായാസ ക്യാച്ച് നൽകി മടങ്ങുമ്പോൾ 88 പന്തിൽ 88 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. 11 ഫോർ ഇന്നിങ്സിനു മിഴിവേകി.

തുടർന്ന് ദൗത്യം ശ്രേയസ് അയ്യർ ഏറ്റെടുത്തു. കെ.എൽ രാഹുലിനെയും(21) സൂര്യകുമാർ യാദവിനെയും(12) രവീന്ദ്ര ജഡേജ(35യെയും കൂട്ടുപിടിച്ചായിരുന്നു അയ്യർ സംഹാരരൂപം അഴിച്ചുവിട്ടത്. ലങ്കൻ ബൗളർമാരെ ഗാലറിയിലേക്കും ബൗണ്ടറിയിലേക്കും പറത്തി ഇന്ത്യയെ വമ്പൻ സ്‌കോറിലേക്ക് നയിച്ചു അയ്യർ. ഒടുവിൽ ഒരിക്കൽകൂടി മധുഷങ്കയുടെ വക ബ്രേക്ത്രൂ. അവസാന ഓവറുകളിലെ കണ്ണുംപൂട്ടിയുള്ള അടിക്കിടെ ലക്ഷ്യം പിഴച്ച് മഹീഷ് തീക്ഷണയുടെ കൈയിലൊതുങ്ങി അയ്യർ. 56 പന്ത് നേരിട്ട് ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി 82 റൺസെടുത്താണു താരം മടങ്ങിയത്.

Summary: India vs Sri Lanka Live Score, ICC ODI World Cup 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News