'രഞ്ജിത്തിന്‍റേത് മാടമ്പി ശൈലി': ആരോപണം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ്

സംവിധായകന്‍ വിനയന് ധാര്‍മിക പിന്തുണ നൽകുകയാണെന്ന് എ.ഐ.വൈ.എഫ്

Update: 2023-08-01 12:45 GMT

രഞ്ജിത്ത്

Advertising

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ്. ചലച്ചിത്ര അക്കാദമി ചെയർമാൻ അവാർഡ് നിർണയത്തിൽ ഇടപെട്ടു എന്ന ആരോപണം ഉയർന്നുവന്നിരിക്കുന്നു. പരാതി അന്വേഷിക്കേണ്ടതാണ്. സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.

രഞ്ജിത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ചലച്ചിത്ര അക്കാദമി ചെയർമാനെന്ന നിലയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മാടമ്പി ശൈലിയാണ് രഞ്ജിത്തിന്‍റേത്. കുറ്റക്കാരൻ ആണെങ്കിൽ സ്ഥാനത്ത് നിന്ന് നീക്കണം. ഇത്തരം ആരോപണം നേരിടുന്ന വ്യക്തി ആ സ്ഥാനത്ത് ഇരിക്കുന്നത് ഗുണകരമല്ലെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

സംവിധായകന്‍ വിനയനാണ് രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന ആരോപണം ഉന്നയിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടു എന്നായിരുന്നു ആരോപണം. അവാർഡ് നിർണയ സമിതി അംഗമായ നേമം പുഷ്പരാജിന്‍റെ ഫോൺ സംഭാഷണം പുറത്തുവിട്ടാണ് വിനയൻ ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ വിനയന് ധാര്‍മിക പിന്തുണ നൽകുകയാണെന്ന് എ.ഐ.വൈ.എഫ് അറിയിച്ചു.

'പത്തൊമ്പതാം നൂറ്റാണ്ടി'നെ ചവറു പടമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടു, അവാർഡ് നിർണയത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മുതിർന്ന ജൂറി അംഗം സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമി സെക്രട്ടറിയെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നിങ്ങനെയായിരുന്നു വിനയന്റെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന ഓഡിയോ റെക്കോർഡ് ആണ് സംവിധായകൻ പുറത്തുവിട്ടത്. ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ സർക്കാറിനോട് ആവശ്യപ്പെടും. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News