ആടിനെ അറുത്തു 'അണ്ണാത്തെ' പോസ്റ്ററില്‍ രക്താഭിഷേകം; രജനികാന്തിനെതിരെ പരാതി

തിരുച്ചിറപ്പള്ളിയില്‍ വച്ചാണ് ആടിനെ അറുത്തു രക്താഭിഷേകം നടത്തിയത്

Update: 2021-09-14 06:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്‍റെ 'അണ്ണാത്തെ'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനെ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഷന്‍ പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ച് താരാരാധന അതിരു കടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

തിരുച്ചിറപ്പള്ളിയില്‍ വച്ചാണ് ആടിനെ അറുത്തു രക്താഭിഷേകം നടത്തിയാണ് ആരാധകര്‍ പോസ്റ്റര്‍ റിലീസ് ആഘോഷമാക്കിയത്. പോസ്റ്റര്‍ റിലീസിന്‍റെ ഭാഗമായി രജനിയുടെ വലിയ കട്ടൌട്ട് ഉയര്‍ത്തിയ ആരാധകര്‍ ജനമധ്യത്തില്‍ വച്ചു ആട്ടിന്‍കുട്ടിയെ അറുക്കുകയും രക്തം കട്ടൌട്ടില്‍ അഭിഷേകം ചെയ്യുകയും ചെയ്തു. ആരാധകര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അഭിഭാഷകനായ തമിഴ്‍വന്ദനാണ് തമിഴ്നാട് ഡി.ജി.പിക്ക് പരാതി നല്‍കിയത്. നടപടി ക്രൂരമാണെന്നും പരസ്യമായ ഇത്തരം കശാപ്പുകള്‍ സ്ത്രീകളിലും കുട്ടികളിലും ഭയം സൃഷ്ടിക്കുമെന്നും പരാതിയിൽ പറയുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ നടന് സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തോട് പ്രതികരിക്കാത്തതിനും ആരാധകരുടെ പ്രവർത്തനങ്ങളെ അപലപിക്കാത്തതിനുമാണ് രജനീകാന്തിനെതിരെ കേസ് ഫയൽ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പേട്ട (പീപ്പള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമല്‍സ്) മൃഗസംരക്ഷണ സമിതി ആരാധകര്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശനം അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News