ലഹരിക്കേസ്: ബോളിവുഡ് നടിയുമായി ആര്യൻ ഖാൻ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ കോടതിയിൽ

ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യാപേക്ഷയിൽ ഇന്ന് മൂന്നു മണിയോടെയാണ് കോടതി വിധി പറയുന്നത്.

Update: 2021-10-20 07:18 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയാനിരിക്കെ ആഡംബരക്കപ്പലിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ കോടതിയിൽ സമർപ്പിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഇതിൽ നവാഗതയായ ബോളിവുഡ് നടിയുമായി ആര്യൻ നടത്തിയ ചാറ്റുമുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയിൽ ആര്യന് വ്യക്തമായ ബന്ധമുണ്ടെന്ന നിലപാടിലാണ് എൻസിബി. അന്വേഷണത്തിനിടെ ഇത് ബോധ്യമായെന്നും കേസിൽ അറസ്റ്റിലായ അർബാസ് മർച്ചന്റിൽ നിന്നാണ് ആര്യൻ നിരോധിത ലഹരിവസ്തുക്കൾ വാങ്ങിയിരുന്നത് എന്നും എന്‍സിബി പറയുന്നു. അർബാസിൽ നിന്ന് നേരത്തെ ആറു ഗ്രാം വരുന്ന ചരസ്സ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. 

നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യാപേക്ഷയിൽ ഇന്ന് 2.45 നാണ് കോടതി വിധി പറയുന്നത്. അഡീഷണൽ സെഷൻ ജഡ്ജ് വിവി പാട്ടീലാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മറ്റു പ്രതികളായ നുപൂർ സതിജ, മുൺമുൺ ധമേച്ച എന്നിവരുടെ ഹർജികളും ഇന്ന് പരിഗണിക്കുന്നുണ്ട്. മധ്യപ്രേദശിലെ സാഗർ സ്വദേശിയാണ് ധമേച്ച. നടിയും ഫാഷൻ ഡിസൈനറുമാണ് എന്നാണ് 39കാരിയായ ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. 

ഒക്ടോബർ മൂന്നിന് മുംബൈ തീരത്ത് കോർഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിൽ എൻസിബിയുടെ റെയ്ഡിലാണ് ആര്യൻ ഖാൻ അറസ്റ്റിലായത്. പ്രതികളിൽനിന്ന് 13 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 ഗുളികകൾ എംഡിഎംഎ (എക്സ്റ്റസി) എന്നിവയും 1.33 ലക്ഷം രൂപയും പിടിച്ചെടുത്തതായി എൻസിബി സംഘം കോടതിയെ അറിയിച്ചിരുന്നു. 

കേസിൽ ഷാരൂഖിന്റെ മകന് പിന്തുണയുമായി ബോളിവുഡും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്ന ആവശ്യവുമായി ശിവസേനാ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ കിശോർ തിവാരി ഹർജി നൽകി. എൻസിബിയിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികാരം തീർക്കുകയാണ് എന്നാണ് ഹർജിയിൽ പറയുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News