കുഞ്ചമൺ പോറ്റിക്ക് പകരം കൊടുമൺ പോറ്റി; 'ഭ്രമയുഗം' സിനിമക്കെതിരായ ഹരജി ഹൈക്കോടതി തീർപ്പാക്കി

സിനിമക്കെതിരെ കുഞ്ചമൺ ഇല്ലത്തെ പി.എം ഗോപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്നായിരുന്നു ഹരജി

Update: 2024-02-14 08:01 GMT

ഭ്രമയുഗത്തില്‍ മമ്മൂട്ടിയും അര്‍ജുന്‍ അശോകനും

Advertising

കൊച്ചി: ഭ്രമയുഗം സിനിമക്ക് നൽകിയ സിബിഎഫ്‌സി സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തീർപ്പാക്കി. കുഞ്ചമൺ പോറ്റി എന്ന പേരിന് പകരം കൊടുമൺ പോറ്റി എന്ന പേര് ഉപയോഗിക്കാൻ അനുമതി നൽകിയതായി സിബിഎഫ്‌സി കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് ഹരജി തീർപ്പാക്കിയത്. നേരത്തെ സിനിമക്കെതിരെ കുഞ്ചമൺ ഇല്ലത്തെ പി.എം ഗോപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്നായിരുന്നു ഹരജിയിൽ പറഞ്ഞത്. ദുർമന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസ് ചെയ്താൽ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും. അതിനാൽ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദമടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതായാണ് ചിത്രികരിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലാണ് കുഞ്ചമൺ പോറ്റിയെ കുറിച്ച് പറയുന്നത്. ആഭിചാരക്രിയ ചെയ്ത് ആദ്യമായി ചാത്തനെ നേരിട്ട് വരുത്തിയ ആളായാണ് കുഞ്ചമൺ പോറ്റിയെ ഐതീഹ്യമാലയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുത്ത് കൊടുത്ത് ചാത്തനോട് അവധി പറയുന്ന പതിവും കുഞ്ചമൻ പോറ്റിക്കുണ്ട്. കടമറ്റത്ത് കത്തനാരുടെ അടുത്ത സുഹൃത്തായിരുന്ന കുഞ്ചമൺ പോറ്റി പിന്നീട് അദ്ദേഹവുമായി തെറ്റിയതായും പറയുന്നുണ്ട്.

അതേസമയം, ഇത് കുഞ്ചമൺ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകൻ രാഹുൽ സദാശിവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ചമൺ പോറ്റിയുടെ പേരിൽ ചർച്ചകൾ ചൂടുപിടിച്ചതോടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഭ്രമയുഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൺ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ട്. പക്ഷേ ഇതൊരു സസ്‌പെൻസ് ത്രില്ലർ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്‌സ്പീരിയൻസ് വേറെ ആയിരിക്കും എന്നായിരുന്നു രാഹുൽ സദാശിവൻ പറഞ്ഞത്.

ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും 2024ന്റെ തുടക്കത്തിൽ 'The Age of Madness' എന്ന ടാഗ്ലൈനോടെ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News