ഈയൊരൊറ്റ മറുപടി മതി പരസ്യവും അതിന്മേലുള്ള വിദ്വേഷവും മാഞ്ഞു പോകാൻ; മുഹമ്മദ് റിയാസിനെ പ്രശംസിച്ച് 'ന്നാ താന്‍ കേസ് കൊട്' നിര്‍മാതാവ്

സ്വന്തം കുടുംബത്തിന് നേരെ പോലും അതിര് കടന്ന, കണക്കില്ലാത്ത ആക്രോശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്‍റെ വളരെ പക്വതയുള്ള മറുപടി

Update: 2022-08-13 10:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ വിവാദങ്ങളുമായി ബന്ധപ്പെട്ട മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണത്തെ പ്രശംസിച്ച് സിനിമയുടെ നിര്‍മാതാവ് സന്തോഷ് ടി.കുരുവിള. ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് നല്‍കിയതെന്ന് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രത്തിലെ പോസ്റ്ററിലുണ്ടായിരുന്ന പരസ്യ വാചകമാണ് വിവാദത്തിനിടയാക്കിയത്. 'തിയറ്ററിലേക്കുളള വഴിയില്‍ കുഴിയുണ്ട്,എന്നാലും വന്നേക്കണേ'..എന്ന പോസ്റ്ററിനെതിരെയാണ് ഇടതു അനുകൂല പ്രൊഫൈലുകള്‍ വിമര്‍ശനമുയര്‍ത്തിയത്. പരസ്യ വാചകം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം.

സന്തോഷ് ടി.കുരുവിളയുടെ കുറിപ്പ്

ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് ശ്രീ മുഹമ്മദ്‌ റിയാസ് ഇന്ന് നൽകിയത്...അതിങ്ങനെയാണ്... ''കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല... അതൊരു സിനിമയാണ്.. അതിനെ അങ്ങിനെ തന്നെയെടുക്കുക.. വ്യക്തികൾക്കോ സംഘടനകൾക്കോ സിനിമ പോലുള്ള കലാ രൂപങ്ങൾക്കോ നമ്മളെ വിമർശിക്കാം.. നമ്മളെയെന്നല്ല.. ആരെയും വിമർശിക്കാം. ക്രിയാത്മകമായ വിമർശനങ്ങളേയും നിർദേശങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ രീതിയിൽ പ്രശ്നങ്ങളെ പരിഹരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. വിമർശനങ്ങളെ വ്യക്തിപരമായി ഞാൻ സ്വാഗതം ചെയ്യുന്നു.

കേരളം ഉണ്ടായത് മുതൽ തന്നെ. ഭൂമി ശാസ്ത്ര പരമായ പ്രത്യേകത, വർഷ പകുതിയോളം നീണ്ടു നിൽക്കുന്ന മഴ എന്നിവയൊക്കെ കൊണ്ട് തന്നെ റോഡുകൾ തകരാറിലാകുന്നുണ്ട്.. സംസ്ഥാന പാതകൾ മാത്രമല്ല. ദേശീയ പാതയുടെ അവസ്ഥയും ഇത്‌ തന്നെ.. കഴിയാവുന്നത് പോലെ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.. ഒരുപാട് മാറ്റവും ഒര് പാട് നല്ല റോഡുകളും നിർമ്മിക്കാനായിട്ടുണ്ട്.. പരാതികളും വിമർശനങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് മുന്നേറാൻ നമുക്ക് കഴിയും.''

സ്വന്തം കുടുംബത്തിന് നേരെ പോലും അതിര് കടന്ന,, കണക്കില്ലാത്ത ആക്രോശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്‍റെ വളരെ പക്വതയുള്ള മറുപടി.. ഇത്‌ വളരെ മനോഹരമാണ്. വിമർശനങ്ങളെ കേൾക്കാൻ അസഹിഷ്ണുത ഇല്ലാത്ത സംവിധാനമാകണം കമ്മ്യൂണിസം. റിയാസ് ആ  വാചകത്തെ ആ പദവിയെ ഇന്നോളം അന്വർഥമാക്കിയ നേതാവാണ്.. അദ്ദേഹത്തിന്‍റെ ഈയൊരൊറ്റ മറുപടി മതി..പരസ്യവും അതിന്മേലുള്ള വാദ പ്രതിവാദങ്ങളുണ്ടാക്കിയ വിദ്വേഷവും മാഞ്ഞു പോകാൻ. ഇരുമ്പ് മറകൾ കൊണ്ടല്ല.. കൊണ്ടും കൊടുത്തും ചർച്ച ചെയ്തും കേട്ടും നാടകം,സിനിമ ഉൾപ്പെടെയുള്ള കലാ രൂപങ്ങളെ ഉപയോഗിച്ചുമാണ് നമ്മളീ സംവിധാനം ഇവിടെ വരെയെത്തിച്ചത്. ശരിയായ അടിസ്ഥാനം നമ്മളിവിടെ കെട്ടി തീർത്തിട്ടുണ്ട്.. അത് വിമർശനങ്ങളിൽ ഒലിച്ചു പോകുന്നതല്ല.. ഒരായിരം ബിഗ് സല്യൂട്ട് മുഹമ്മദ്‌ റിയാസ്, സ്വരാജ്യം.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News