'തിരക്കഥ ഒരു ചവിട്ടുകല്ല് മാത്രമാണ്, കത്തിക്കണമെന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു'- ഞാൻ പറഞ്ഞതല്ല പലരും വായിച്ചതെന്ന് രാജീവ് രവി

''സിനിമ ഒരു പ്രൊഡക്ഷനാക്കി എടുക്കുന്ന അവസരത്തെ കുറിച്ചാണ് മുൻപ് ഞാൻ പറഞ്ഞത്''

Update: 2023-03-05 11:31 GMT
Advertising

സിനിമയൊരുക്കാൻ തിരക്കഥ ആവശ്യമില്ലെന്ന് പറഞ്ഞ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് സംവിധായകൻ രാജീവ് രവി. തിരക്കഥ എന്നത് സംവിധായകനെ സംബന്ധിച്ച് എന്നും ചവിട്ടുകല്ല് മാത്രമാണെന്നും  സിനിമ ഒരു പ്രൊഡക്ഷനാക്കി എടുക്കുന്ന അവസരത്തെ കുറിച്ചാണ് മുൻപ് താൻ പറഞ്ഞതെന്നും രാജീവ് രവി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''തിരക്കഥ എന്നത് സംവിധായകനെ സംബന്ധിച്ച് എന്നും ചവിട്ടുകല്ല് മാത്രമാണ്. എഴുതിവെച്ചത് അതുപോലെ ചെയ്യുക എന്നല്ല. സിനിമ ഒരു പ്രൊഡക്ഷനാക്കി എടുക്കുന്ന അവസരത്തെ കുറിച്ചാണ് മുൻപ് ഞാൻ പറഞ്ഞത്. ഉദാഹരണത്തിന് കെ.ജി.എഫ് ഹിറ്റായി. പലരും കെ.ജി.എഫിന്റെ മാതൃക പകർത്താൻ പറയും. സ്‌ക്രിപ്റ്റിനെ വേദവാക്യമാക്കി വയ്‌ക്കേണ്ടതില്ല. അതെല്ലാം ചേർത്താണ് മുൻപ് പറഞ്ഞത്. പക്ഷെ ചർച്ച വന്നപ്പോൾ സ്‌ക്രിപ്റ്റ് കത്തിക്കണമെന്ന് പറഞ്ഞു എന്നായി. അന്നതു മുതൽ ഞാൻ പറഞ്ഞതല്ല പലരും വായിച്ചത്''- രാജീവ് രവി പറഞ്ഞു

രാജീവ് രവിയുടെ പുതിയ ചിത്രം തുറമുഖം മാർച്ച് 10ന് പ്രേക്ഷകരിലേക്കെത്തും. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ , നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാര അണിനിരക്കുന്ന 'തുറമുഖം' രാജീവ് രവി ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൻറെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്. കെ.എം. ചിദംബരത്തിൻറെ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകൻ ഗോപൻ ചിദംബരമാണ്. എഡിറ്റിംഗ് ബി അജിത്കുമാർ, കലാസംവിധാനം-ഗോകുൽദാസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാൽപതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.

പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് തുറമുഖം പറയുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News