എന്‍റെ കഥ ഹിഗ്വിറ്റ എന്ന പേരില്‍ എനിക്ക് സിനിമയാക്കാനാവില്ല, അതാണ് സങ്കടം: എന്‍.എസ് മാധവന്‍

വ്യക്തിപരമായി ദു:ഖവും നഷ്ടവുമുണ്ടാക്കുന്ന കാര്യമാണ്. തൻറെ ഹിഗ്വിറ്റ എന്ന കഥ സിനിമ ആക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ മുന്നോട്ട് പോവുകയാണെന്ന് എൻ.എസ് മാധവൻ

Update: 2022-12-02 07:58 GMT

ഹിഗ്വിറ്റ എന്ന തന്‍റെ ചെറുകഥയെ ആസ്പദമാക്കി ആ പേരില്‍ ഇനി തനിക്ക് സിനിമയെടുക്കാന്‍ കഴിയില്ലെന്ന ദു:ഖമാണ് പറഞ്ഞതെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തയാളുടെ പേരിലാകും ആ ശീര്‍ഷകം. ഹിഗ്വിറ്റ എന്ന പേരിലുള്ള തന്‍റെ അവകാശം നഷ്ടപ്പെട്ടു എന്ന സങ്കടമാണ് പങ്കുവെച്ചതെന്നും എന്‍.എസ് മാധവന്‍ വിശദീകരിച്ചു.

തന്‍റെ സങ്കടം ഫിലിം ചേംബറിനെ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് നല്‍കില്ലെന്നാണ്. പേരില്‍ ആര്‍ക്കും കോപ്പിറൈറ്റില്ല. അത് ഉപയോഗിച്ചാല്‍ സാങ്കേതികമായിഎന്താണ് തെറ്റെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. നിയമവശങ്ങളിലേക്ക് പോയിട്ടില്ല. വ്യക്തിപരമായി ദു:ഖവും നഷ്ടവുമുണ്ടാക്കുന്ന കാര്യമാണ്. തന്‍റെ ഹിഗ്വിറ്റ എന്ന കഥ സിനിമ ആക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ മുന്നോട്ട് പോവുകയാണ്. അതിനിടെയാണ് ഈ പേരില്‍ സിനിമയിറങ്ങുന്നതായി അറിഞ്ഞതെന്നും എന്‍.എസ് മാധവന്‍ വിശദീകരിച്ചു.

Advertising
Advertising

എഴുത്തുകാരന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. നൈതികതയുടെ പ്രശ്നമാണ്. അല്ലാതെ നിയമപരമായി ചിന്തിട്ടില്ലെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.

സിനിമയുടെ പേര് മാറ്റണമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍

2019 നവംബര്‍ 8ന് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹിഗ്വിറ്റ എന്ന സിനിമയുടെ പേര് അനൗണ്‍സ്‌ ചെയ്തതാണെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍. മൂന്ന് വര്‍ഷമില്ലാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് തുടങ്ങിയ 8 താരങ്ങളാണ് സിനിമയുടെ ടൈറ്റില്‍ 2019ല്‍ അനൗണ്‍സ് ചെയ്തത്. മൂന്ന് വര്‍ഷമായിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശശി തരൂരിന്‍റെ ഫേസ് ബുക്ക് പേജിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതെന്നും സംവിധായകന്‍ വ്യക്തമാക്കി.

"കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഞാനീ സിനിമയുടെ പിന്നാലെയാണ്. മലയാളികള്‍ ആദരിക്കുന്ന എഴുത്തുകാരനാണ് എന്‍.എസ് മാധവന്‍. അദ്ദേഹത്തിന്‍റെ കഥയുമായോ കഥാപാത്രങ്ങളുമായോ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. കൊളംബിയയിലെ ഹിഗ്വിറ്റ എന്ന ഗോളിയുടെ പേരാണ് സിനിമയ്ക്ക് ഇട്ടിരിക്കുന്നത്. സിനിമ പൊളിറ്റിക്കല്‍ ത്രില്ലറാണ്. മലബാര്‍ പശ്ചാത്തലത്തിലാകുമ്പോള്‍ ഫുട്ബോളിന്‍റെ അംശങ്ങളുണ്ടാകുമെന്ന് മാത്രം. ഫിലിം ചേംബറുമായി സംസാരിച്ച് ഞങ്ങളുടെ ഭാഗം വിശദീകരിക്കും"- ഹേമന്ത് ജി നായര്‍ പറഞ്ഞു.

അതേസമയം ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയെന്നാണ് ഫിലിം ചേംബറിന്‍റെ പ്രതികരണം. സിനിമയുമായി അണിയറ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാം. എന്‍ എസ് മാധവന്‍ നല്‍കിയ പരാതിയിലാണ് ഫിലിം ചേംബറിന്‍റെ നിര്‍ദേശം.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News