തായ്ലന്റിനെതിരെയുള്ള വിജയം കരിയറിലെ മികച്ചതെന്ന് ഛേത്രി
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ തായ്ലന്റിനെതിരെ നേടിയ വിജയം തന്റെ കരിയറിലെ മികച്ച അനുഭവമാണെന്ന് സുനിൽ ഛേത്രി. രാജ്യത്തിനായി കുറെ നല്ല മത്സരങ്ങൾ കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് എങ്കിലും, തായ്ലന്റിനെതിരെയുള്ള മത്സരം ഏറെ ആഹ്ലാദം തരുന്നതാണെന്ന് ഛേത്രി പറഞ്ഞു. ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ തായലന്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തറപറ്റിച്ച് ഇന്ത്യ തുടക്കം ഗംഭീരമാക്കുകയുണ്ടായി.
മത്സരത്തിലുടനീളം ടീം നല്ല ഒത്തിണക്കത്തോടെ കളിച്ചു. തായ്ലന്റിനു മേൽ പൂർണ്ണാധിപത്യം നേടാൻ ഇത് സഹായകമായി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കളത്തിലറങ്ങിയത് എങ്കിലും ഇങ്ങനെ വലിയൊരു മാർജിനിൽ കളി ജയിക്കാനാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു എന്നും ഛേത്രി അബൂദബിയിൽ പറഞ്ഞു.
മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ സുനിൽ ഛേത്രി, ക്രിസ്റ്റ്യാനോക്ക് ശേഷം അന്താരാഷ്ട്രാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ
ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമാവുകയുണ്ടായി. 105 മത്സരങ്ങളിൽ നിന്നും 67 ഗോളുകൾ നേടിയ ഛേത്രി, 128 മത്സരങ്ങളിൽ നിന്നും 65 ഗോളുകൾ നേടിയ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയെ ആണ് മറികടന്നത്. 154 മത്സരങ്ങളിൽ നിന്നായി 85
ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ആണ് നിലവിൽ പട്ടികയിൽ മുന്നിൽ.