ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ആറ് നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് സൌദി അംബാസിഡര്‍

Update: 2018-05-14 01:11 GMT
Editor : Jaisy
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ആറ് നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് സൌദി അംബാസിഡര്‍

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ വിഷയം രക്ഷാ സമിതിയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് സൌദി ഉള്‍പ്പെടെയുള്ള നാല് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച ആറ് നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് യുഎന്നിലെ സൌദി അംബാസിഡര്‍ അബ്ദുള്ള അല്‍ മുഅല്ലമി ആവശ്യപ്പെട്ടു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ വിഷയം രക്ഷാ സമിതിയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര മാസത്തോളമായി തുടരുന്ന ഖത്തര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള സാധ്യത തുറന്നിട്ടാണ് ഐക്യ രാഷ്ട്ര സഭയിലെ സൌദി അറേബ്യുടെ പ്രതിനിധി അബ്ദുള്ള അല്‍ മുഅല്ലമി നിലപാട് വ്യക്തമാക്കിയത്. ഖത്തറുമായി നാല് അറബ് രാഷ്ട്രങ്ങള്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ആറ് നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നാണ് അദ്ദേഹം യുഎന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഈ മാസം ആദ്യം ഈജിപ്തിലെ കൈറോവില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വന്നതെന്നാണ് അറിയുന്നത്. നേരത്തെ ഖത്തറിന് നല്‍കിയ പതിമൂന്ന് നിര്‍ദേങ്ങളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ് ഇവ. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം. തീവ്രവാദികള്‍ക്ക് ഖത്തറില്‍ അഭയം നല്‍കരുത്, അവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നും നിര്‍ദേശമുണ്ട്. റിയാദില്‍ ചേര്‍ന്ന് അറബ് അമേരിക്ക ഉച്ചകോടിയുടെ നിര്‍ദേശങ്ങളും 2013ലെ റിയാദ് കരാറും പാലിക്കണം, പരസ്പരം ശത്രുത പുലര്‍ത്തരുത്, മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടരുതെന്നും ചതുര്‍ രാഷ്ട്രങ്ങള്‍ ഖത്തറിനോട് ആവശ്യപ്പെടുന്നു. അതേ സമയം ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷയം യുഎന്നില്‍ അവതരിപ്പിക്കുമേന്നും അബ്ദുള്ള അല്‍ മുഅല്ലമി പറഞ്ഞു. സൌദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രശ്നം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News