ഖത്തറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി സൌദി സഖ്യരാജ്യങ്ങള്‍

Update: 2018-05-18 09:31 GMT
Editor : Jaisy
ഖത്തറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി സൌദി സഖ്യരാജ്യങ്ങള്‍

ബഹ്റൈനില്‍ ചേരുന്ന സമ്മേളനത്തിന് ശേഷ ഖത്തറിന് നേരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഖത്തറുമായുണ്ടായ നയതന്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമം ഖത്തറിന്റെ നിഷേധാത്മക സമീപനത്തോടെ പരാജയപ്പെട്ടതായി സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നാല് രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാരുടെ കെയ്റോ സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമുളളത്. പ്രശ്നത്തിന് മധ്യസ്ഥം വഹിച്ച കുവൈത്ത് അമീര്‍ വഴി ലഭിച്ച മറുപടി പഠിച്ച ശേഷമായിരുന്നു സംയുക്ത പ്രസ്താവന.

Advertising
Advertising

നയതന്ത്ര പ്രശ്നത്തെ നയതന്ത്ര സ്വഭാവത്തില്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ട് കുവൈത്ത് അമീര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് അതേസ്വഭാവത്തില്‍ മറുപടി നല്‍കുന്നതിന് പകരം ഖത്തര്‍ അധികൃതര്‍ അവ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് നയതന്ത്ര മര്യാദക്കും മധ്യസ്ഥ ശ്രമങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് സഹായിച്ചത്. 2013ലെ റിയാദ് കരാറിനും ധാരണകള്‍ക്കും വിരുദ്ധമായാണ് ഖത്തര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കരാറുകളിലെ ആവശ്യങ്ങളാണ് നാല് രാജ്യങ്ങള്‍ ഇപ്പോഴും മുന്നോട്ടുവെച്ചിരുന്നത്.

തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഖത്തര്‍ നിലപാട് മേഖലയിലെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഖത്തറിലെ ജനത ഉള്‍പ്പെടെ മേഖലയിലെ ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണ് ഖത്തറിന്റെ നിലപാട്. അതേസമയം പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയ കുവൈത്ത് അമീര്‍ സബാഹ് അല്‍അഹ്മദ് ജാബിര്‍ അസ്സബാഹിന്റെ ദൗത്യങ്ങള്‍ക്ക് പ്രമേയം പ്രത്യേകം നന്ദി അറിയിച്ചു. നാല് രാജ്യങ്ങളുടെ പ്രതിനിധികള്‍ അടുത്ത ദിവസം ബഹ്റൈനില്‍ ചേരുന്ന സമ്മേളനത്തിന് ശേഷ ഖത്തറിന് നേരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News