ലോകകപ്പ് ഖത്തറില്‍ വേണ്ട: ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട്

Update: 2018-06-04 15:54 GMT
Editor : Sithara
ലോകകപ്പ് ഖത്തറില്‍ വേണ്ട: ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട്

2022 ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്നും ഖത്തറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തെഴുതിതായി റിപ്പോര്‍ട്ട്.

2022 ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്നും ഖത്തറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തെഴുതിതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുള്ള ഒരു വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഫിഫ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ദ ലോക്കല്‍ എന്ന ഇംഗ്ലീഷ് വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. 2022 ലോകകപ്പ് ഫുട്ബോള്‍ വേദി ഖത്തറില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് സൌദി അറേബ്യ, യെമന്‍, മൌറിത്താനിയ, യുഎറി, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങി ആറ് രാജ്യങ്ങള്‍ ഫിഫക്ക് കത്തെഴുതിയതായാണ് വാര്‍ത്ത. ഖത്തര്‍ ഭീകരവാദത്തിന്‍റെ ആസ്ഥാനമാണെന്ന ആരോപണമുന്നയിച്ചാണ് അറബ് രാജ്യങ്ങളുടെ നീക്കമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫിഫയുടെ 85 ആം ആര്‍ട്ടിക്കിള്‍ അനുസരിച്ച് അടിയന്തിരമായ സാഹചര്യങ്ങളില്‍ ലോകകപ്പ് വേദികള്‍ മാറ്റാമെന്ന വകുപ്പുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് രാജ്യങ്ങളുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു കത്ത് ലഭിച്ച കാര്യം ഫിഫ സ്ഥിരീകരിച്ചിട്ടില്ല.

കത്തിനെ കുറിച്ചറിയില്ലെന്ന് ഖത്തറും പ്രതികരിച്ചു. എന്നാല്‍ സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അത്തരം നീക്കങ്ങള്‍ക്ക് മുതിരാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും ഖത്തര്‍ പ്രതികരിച്ചു. സ്റ്റേഡിയം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത വന്നത്.
കഴിഞ്ഞ മാസമാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആറ് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ചത്.

Writer - Sithara

contributor

Editor - Sithara

contributor

Similar News