കിടപ്പാടം ജപ്തിയുടെ ഭീഷണിയില്‍; സുമനസുകളുടെ കനിവ് തേടി ഒരു പ്രവാസി
നഷ്ടങ്ങള്‍ മാത്രമുള്ള ജീവിതത്തില്‍ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഇദ്ദേഹം
കടബാധ്യതയില്‍ സ്വന്തം വീട് പോലും ജപ്തിചെയ്യപ്പെടുമെന്ന ഭീഷണിയിലാണ് ബഹ്റൈനിലെ അക്ബറലിയെന്ന പ്രവാസിയുടെ ജീവിതം. നഷ്ടങ്ങള്‍ മാത്രമുള്ള ജീവിതത്തില്‍ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഇദ്ദേഹം.
ബഹ് റൈൻ തലസ്ഥാന നഗരിയായ മനാമയിൽ അക്ബർ അലിയെ പരിചയമില്ലാത്തവർ കുറവായിരിക്കും. മനാമ സൂഖിലെ കടകളിൽ കയറിയിറങ്ങി ദീർഘദൂരം നടന്ന് ചായ വിറ്റാണ് ഉപജീവനം. കഷ്ടപ്പാടേറെയാണെങ്കിലും ജോലിയിൽ നിന്ന് തുച്ഛമായ വരുമാനം മാത്രം. ആരെയും ബുദ്ധിമുട്ടിക്കാതെ കഠിനാധ്വാനം ചെയ്യുന്ന ഈ പ്രവാസി പക്ഷെ ഇപ്പോൾ വന്നു പെട്ട വലിയൊരു പ്രതിസന്ധിക്ക് മുന്നിൽ വഴിയേതെന്നറിയാതെ വിഷമിക്കുകയാണ്. നാട്ടിൽ കിടപ്പാടം കടബാധ്യത മൂലം ജപ്തി ഭീഷണിയിലായിരിക്കുന്നു. മൂന്ന് പെൺമക്കളുള്ള വീടാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ അക്ബർ അലിയുടെത്. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വീടും ഭൂമിയും പണയംവെച്ച് 10 ലക്ഷം രൂപ കടമെടുത്താണ് ഇവരിൽ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തത് . ഇപ്പോൾ 15 ലക്ഷത്തോളം രൂപയായിരിക്കുന്നു കടബാധ്യത. ജപ്തി ചെയ്യാനായി ഇപ്പോൾ അവസാന മുന്നറിയിപ്പും ലഭിച്ചിരിക്കുന്നു. തന്നെയും കുടുംബത്തെയും ഈ ദുരിതക്കയത്തിൽ നിന്ന് കരകയറ്റാൻ സുമനസുകൾ കനിയാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് അക് ബർ അലി.