തങ്ങളുടെ പൌരന്മാര്‍ക്ക് ഇപ്പോഴും ഹജ്ജിനും ഉംറയ്ക്കും അനുമതിയില്ലെന്ന് ഖത്തര്‍

Update: 2018-06-14 11:17 GMT
തങ്ങളുടെ പൌരന്മാര്‍ക്ക് ഇപ്പോഴും ഹജ്ജിനും ഉംറയ്ക്കും അനുമതിയില്ലെന്ന് ഖത്തര്‍

ഖത്തര്‍ പൗരന്‍മാര്‍ക്ക് ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ തടസ്സമില്ലെന്ന സൗദി അറേബ്യയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഖത്തര്‍ ഇസ്ലാമികകാര്യ വകുപ്പ്

ഖത്തര്‍ പൗരന്‍മാര്‍ക്ക് ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ തടസ്സമില്ലെന്ന സൗദി അറേബ്യയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഖത്തര്‍ ഇസ്ലാമികകാര്യ വകുപ്പ് വ്യക്തമാക്കി. ഉപരോധം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് യാതൊരു അനുമതിയും ലഭിച്ചിട്ടില്ലെന്നും ഔഖാഫ് കുറ്റപ്പെടുത്തി.

2017 ജൂണ്‍ 5 മുതല്‍ ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള ഏക കരമാര്‍ഗ്ഗം അടച്ചിട്ട സൗദി അറേബ്യ, ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ തീര്‍ത്ഥാടകരെ ക്ഷണിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഖത്തര്‍ മതകാര്യ വകുപ്പ് പറുന്നത്. ദോഹയില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വ്യോമമാര്‍ഗ്ഗവും ഉപരോധിച്ചതോടെ ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വിശുദ്ധഭവനം വിലക്കപ്പെടുകയായിരുന്നെന്നും ഇസ്ലാമികകാര്യ വകുപ്പ് കുറ്റപ്പെടുത്തി.

Advertising
Advertising

ഉപരോധം തുടങ്ങിയ നാളുമുതല്‍ ഇതുവരെ ഇതില്‍ യാതൊരു മാറ്റവും ഉണ്ടായില്ലെന്നിരിക്കെ സൗദിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നാണ് ഖത്തര്‍ നിലപാട്. ഈ ഒരു വര്‍ഷത്തിനിടെ ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് പലതരം വിഷമതകള്‍ അനുഭവിക്കേണ്ടി വന്നതായും, ഉംറക്കെത്തിയ തങ്ങളുടെ പൗരന്‍മാരോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതായും ഹോട്ടലുകളിലെ റിസര്‍വേഷന്‍ റദ്ദ് ചെയ്തതായും മന്ത്രാലയം കുറ്റപ്പെടുത്തി. ആരാധനകളെ രാഷ്ട്രീയവത്കരിക്കരിക്കരുതെന്നും വിശുദ്ധമാസത്തില്‍ പൊതു ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്നും ഇസ്ലമിക കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Similar News