ഉംറയ്ക്കായി കൂടുതല്‍ തീർത്ഥാടകർ മക്കയിലെത്തി തുടങ്ങി
തിരക്ക് വർധിച്ച് തുടങ്ങിയതോടെ മക്കയിലെ ഹറം പള്ളിയിൽ ആരോഗ്യ മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ഉംറക്ക് അനുമതി നൽകുന്നത്.
മൂന്നാംഘട്ട ഉംറ തീർത്ഥാടനം ആരംഭിച്ചതോടെ കൂടുതൽ തീർത്ഥാടകർ മക്കയിലെത്തി തുടങ്ങി. തിരക്ക് വർധിച്ച് തുടങ്ങിയതോടെ മക്കയിലെ ഹറം പള്ളിയിൽ ആരോഗ്യ മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ഉംറക്ക് അനുമതി നൽകുന്നത്.
കഴിഞ്ഞ ദിവസം വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരിൽ ആർക്കും കോവിഡ് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും മക്കയിലെ ഹോട്ടലുകളിൽ മൂന്ന് ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷം മാത്രമേ ഉംറ കർമ്മങ്ങൾ ആരംഭിക്കുവാൻ സാധിക്കൂ. ഒരിടവേളക്ക് ശേഷം വീണ്ടുമെത്തിയ തീർത്ഥാടകർക്ക് മക്കയിലെ ഹോട്ടലുകളിലും സ്വീകരണം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ മക്കയിലെത്തും.
എന്നാൽ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സന്ദർശനവിസയിൽ രാജ്യത്ത് തങ്ങുന്നവർക്കും ഉംറ ചെയ്യാൻ അവസരമൊരുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് എന്ന് മുതൽ സാധ്യമാകുമെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികൾ.
തിരക്ക് വർധിച്ച് തുടങ്ങിയതോടെ മക്കയിലെ ഹറം പള്ളിയിൽ ആരോഗ്യ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതൽ ഹൈ റെസൊല്യൂഷൻ തെർമ്മൽ ക്യാമറകളും ഹറമിന്‍റെ കവാടങ്ങളിൽ സ്ഥാപിച്ചു. ഉയർന്ന താപനിലയുള്ള ആളുകളെ ആറ് മീറ്റർ അകലത്തിൽ വെച്ച് തന്നെ തിരിച്ചറിയാനാകുന്നതാണ് പുതിയ ക്യാമറകൾ. മദീനയിലെ മസ്ജിദു നബവിയിലും ആരോഗ്യ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. പ്രതിദിനം 19,500 പേർക്ക് സിയാറത്ത് ചെയ്യാനാകും വിധമാണ് മദീനയിലെ പുതിയ ക്രമീകരണം.