നെതർലാൻഡിലെ സൗദി എംബസിക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തു
കഴിഞ്ഞ ദിവസം ജിദ്ദയിൽ ഫ്രഞ്ച് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിന് പിന്നാലെയാണ് സംഭവം.
നെതർലാൻഡിലെ സൗദി എംബസിക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തു. നിരവധി തവണ വെടിയുതിർത്തയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഫ്രഞ്ച് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിന് പിന്നാലെയാണ് സംഭവം. ജിദ്ദയിലെ സ്ഫോടനത്തിൽ ആക്രമണം നടത്തിയവർക്കായുള്ള പൊലീസ് പരിശോധന ശക്തമാണ്. പരിക്കേറ്റവരിൽ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. വിവിധ എംബസി ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. ആക്രമണത്തെ ഫ്രാൻസും സൗദിയും അപലപിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.
ഇതിനിടെയാണ് ഇന്ന് ഹേഗിലെ സൗദി എംബസിക്ക് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ എംബസിയുടെ വിവിധ ഭാഗങ്ങളിൽ ബുള്ളറ്റ് പതിച്ചു. ആർക്കും പരിക്കില്ല. സംഭവത്തിൽ ഡച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പ്രവാചകനെതിരായ അവഹേളന കാർട്ടൂണിന് പിന്നാലെ ജിദ്ദയിൽ ഫ്രഞ്ച് സുരക്ഷാ ജീവനക്കാരന് നേരെയും ആക്രമണം നടന്നിരുന്നു. പ്രതിയിപ്പോൾ പ്രൊസിക്യൂഷന്റെ കസ്റ്റഡിയിലാണ്. സംഭവങ്ങളോടെ പൗരന്മാർക്ക് സൗദിയും ഫ്രാൻസും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.