എല്ലാ മേഖലകളിലും വനിതകളുടെ സാന്നിധ്യം സാധ്യമാക്കി ബഹ്‌റൈൻ

Update: 2022-12-02 04:06 GMT
Advertising

ഡിസംബർ ഒന്ന് ബഹ്‌റൈൻ വനിതാ ദിനമായി ആചരിക്കുന്ന വേളയിൽ രാജ്യത്ത് വനിതകളുടെ സാന്നിധ്യം എല്ലാ മേഖലയിലും സാധ്യമാക്കാൻ ബഹ്‌റൈൻ വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞതായി സെക്രട്ടറി ഹാല അൽ അൻസാരി വ്യക്തമാക്കി.

രാഷ്ട്രീയ, തൊഴിൽ, സാമൂഹിക, വ്യാപാര, വ്യവസായ, നിയമ, കലാ, കായിക, വിദ്യാഭ്യാസ, സംരംഭക മേഖലകളിലെല്ലാം ബഹ്‌റൈൻ വനിതകൾ വലിയ മുന്നേറ്റമാണ് കഴിഞ്ഞ കാലങ്ങളിൽ നടത്തിയത്. ഇപ്രാവശ്യത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എട്ട് വനിതകൾക്ക് ജയിക്കാൻ സാധിച്ചതും നേട്ടമായി വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ പാർലമെന്റ് അധ്യക്ഷയായി വനിതയാണ് വിജയിച്ചത്. കൂടാതെ മന്ത്രിസഭയിലും വനിതകൾക്ക് ഇടം നിർണയിക്കാൻ ഭരണാധികാരികൾക്ക് സാധിച്ചു. ബഹ്‌റൈൻ ഉദ്യോഗസ്ഥ മേഖലകളിൽ അവഗണിക്കാനാവാത്ത ശക്തിയായി സ്ത്രീകൾ മാറിക്കഴിഞ്ഞു. അയൽ രാജ്യങ്ങളുടേതിൽ നിന്നും ഭിന്നമായി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും നേരത്തെ തന്നെ അവസരം നൽകിയ രാജ്യമാണ് ബഹ്‌റൈൻ.

രാജ്യത്തിന്റെ നിർമാണ പ്രക്രിയയിലും വളർച്ചയിലും വികസനത്തിലും നാഗരികമായ മുന്നേറ്റത്തിലും കുംടുംബ ഘടനയുടെ വേരുകൾ സ്ഥാപിക്കുന്നതിലും ബഹ്‌റൈൻ വനിതകളുടെ പങ്കും അവരുടെ കഴിവുകളുടെ വിനിയോഗവും ഏറെ ശ്രദ്ധേയമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വൈദ്യുത-ജലകാര്യ മന്ത്രി യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ, യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീക്കി, സാമൂഹിക ക്ഷേമകാര്യ മന്ത്രി ഉസാമ ബിൻ അഹ്മദ് ഖലഫ് അൽ അസ്ഫൂർ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെന്റംഗം മുഹമ്മദ് മൂസ അൽ ബലൂശി, ഇ-ഗവർമെന്റ് ആന്റ് ഇൻഫർമേഷൻ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് മുഹമമദ് അലി അൽ ഖാഇദ് എന്നിവർ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News