ജനന-മരണ രജിസ്‌ട്രേഷൻ; പരിഷ്‌കരിച്ച നടപടിക്രമങ്ങൾ നടപ്പിലാക്കിത്തുടങ്ങി

Update: 2022-12-01 12:37 GMT
Advertising

ബഹ്‌റൈനിൽ ജനന-മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച നടപടിക്രമങ്ങൾ നടപ്പിലാക്കിത്തുടങ്ങി. ഇത് പ്രകാരം സ്വദേശികളും പ്രവാസികളും രാജ്യത്ത് നടക്കുന്ന ജനനങ്ങൾ 15 ദിവസത്തിനുള്ളിലും മരണങ്ങൾ 72 മണിക്കൂറിനുള്ളിലും റിപ്പോർട്ട് ചെയ്യണം.

പരിഷ്‌കരിച്ച നടപടിക്രമങ്ങളനുസരിച്ചുള്ള സേവനങ്ങൾ ദേശീയ പോർട്ടലായ bahrain.bh മുഖേനയാണ് ലഭ്യമാക്കുന്നത്. പോർട്ടലിന്റെ ഹോംപേജ് സന്ദർശിച്ച് ഇൻഫർമേഷൻ ഗൈഡിൽ ഫാമിലി ആൻഡ് റിലേഷൻഷിപ്‌സ് വിഭാഗം തെരഞ്ഞെടുത്താൽ പുതിയ സേവനങ്ങളെക്കുറിച്ച് അറിയാം.

ജനനങ്ങൾ 15 ദിവസത്തിനുള്ളിലും മരണങ്ങൾ 72 മണിക്കൂറിനുള്ളിലുമാണു റിപ്പോർട്ട് ചെയ്യേണ്ടത്. സ്വദേശികൾ വിദേശത്ത് നടക്കുന്ന ജനന, മരണങ്ങൾ 60 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം. നിശ്ചിത കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഐ.ജി.എ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും.

നിശ്ചിത കാലയളവ് അവസാനിച്ച് 30 ദിവസത്തിനുള്ളിൽ കാലതാമസത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കമ്മിറ്റി അന്വേഷിക്കും. ജനനം, മരണം, മുതിർന്നവരുടെ ആദ്യ ജനന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും രേഖകളും പോർട്ടലിൽ ലഭ്യമാണ്.

ഇത് കൂടാതെ പേരുകൾ മാറ്റുന്നതിനും സർനെയിം ചേർക്കുന്നതിനും ഐ.ജി.എ രേഖകളിലെ വിവരങ്ങൾ പരിഷ്‌കരിക്കുന്നതിനുമുൾപ്പെടെയുള്ള സേവനങ്ങളും ഇതുവഴി ലഭിക്കും. ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, ജനന സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുക, കോടതി ഉത്തരവിലൂടെ ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുക തുടങ്ങിയ സേവനങ്ങൾ സ്വദേശികൾക്കും പ്രവാസികൾക്കും ഓൺലൈനിലൂടെതന്നെ ചെയ്യാനാവും.

മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, മരണ റിപ്പോർട്ട് പരിശോധിച്ചുറപ്പിക്കൽ, മരണ സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കൽ എന്നീ സേവനങ്ങളും ഓൺലൈനിൽ ലഭിക്കും. അതേസമയം, സർട്ടിഫിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിന് ഐ.ജി.എ ഓഫിസിൽ നേരിട്ടെത്തണമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News